റിയാദ്: അല്‍ ഖര്‍ജില്‍ മിസൈല്‍ അവശിഷ്ടം പതിച്ച് ഗുരുതരമായി പരിക്കേറ്റ ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് അസം നാട്ടിലേക്ക് മടങ്ങി. മൂന്നുമാസത്തിലേറെ നീണ്ട ചികിത്സയ്ക്ക് ശേഷം ആരോഗ്യനില വീണ്ടെടുത്തതിനെ തുടര്‍ന്നാണ് മടക്കയാത്ര സാധ്യമായത്. ചികിത്സാകാലത്ത് കോണ്‍സുലര്‍ സഹായങ്ങളും മറ്റ് ആവശ്യമായ ഇടപെടലുകളും ഉറപ്പാക്കിയതായി റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. മാര്‍ച്ച് 8ന് ഇറാന്‍ വിക്ഷേപിച്ച മിസൈലുകള്‍ അല്‍ ഖര്‍ജ് മേഖലയില്‍ സൗദി വ്യോമപ്രതിരോധ സംവിധാനം തടുത്ത് നശിപ്പിക്കുന്നതിനിടെയാണ് അവശിഷ്ടങ്ങള്‍ താഴെ പതിച്ചത്. സ്വകാര്യ കമ്പനിയുടെ ലേബര്‍ ക്യാമ്പിന് മുകളിലേക്ക് അവശിഷ്ടങ്ങള്‍ പതിച്ച സംഭവത്തില്‍ രണ്ട് ബംഗ്ലാദേശ് പൗരന്മാര്‍ മരിക്കുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ റിയാദിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അസമിനെ റിയാദിലെ കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു.
സംഭവം നടന്ന ഉടന്‍ ഇന്ത്യന്‍ എംബസിയിലെ കൗണ്‍സിലര്‍ സാബിര്‍ അല്‍ ഖര്‍ജിലെ സംഭവസ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ക്ക് നേതൃത്വം നല്‍കി. അപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അസമിന് ഒരു മാസത്തിന് ശേഷമാണ് ബോധം വീണ്ടുകിട്ടിയത്. തുടര്‍ന്ന് ചികിത്സയിലും ആരോഗ്യനിലയിലും ഉണ്ടായ പുരോഗതി എംബസി നിരന്തരം വിലയിരുത്തുകയും ആശുപത്രി അധികൃതരുമായും കുടുംബാംഗങ്ങളുമായും തുടര്‍ച്ചയായി ബന്ധം പുലര്‍ത്തുകയും ചെയ്തു. ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും ആവശ്യമായ കോണ്‍സുലര്‍ സഹായങ്ങള്‍ എംബസി ഉറപ്പാക്കി.
ആരോഗ്യനിലയില്‍ ഗണ്യമായ പുരോഗതി ഉണ്ടായതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ യാത്രാനുമതി നല്‍കിയത്. തുടര്‍ന്ന് യാത്രാരേഖകള്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അസമിന്റെ സ്വദേശത്തേക്കുള്ള മടക്കം ഇന്ത്യന്‍ എംബസി ഏകോപിപ്പിച്ചു.
ചികിത്സ നല്‍കിയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും തുടക്കം മുതല്‍ എല്ലാ പിന്തുണയും നല്‍കിയ തൊഴിലുടമയ്ക്കും, ആവശ്യമായ സഹായങ്ങള്‍ ഒരുക്കിയ സൗദി അധികൃതര്‍ക്കും ഇന്ത്യന്‍ എംബസി നന്ദി രേഖപ്പെടുത്തി. പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യന്‍ പൗരന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എംബസി വ്യക്തമാക്കി.
അസമിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി ആദ്യഘട്ടം മുതല്‍ സജീവമായി ഇടപെട്ടിരുന്നു. അന്നത്തെ ഇന്ത്യന്‍ അംബാസിഡറായ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ആശുപത്രിയിലെത്തി അസമിനെ സന്ദര്‍ശിക്കുകയും ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും എംബസിയുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തിയ എംബസി ചികിത്സയും യാത്രയും ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും ഏകോപിപ്പിച്ചതോടെയാണ് മൂന്നുമാസത്തിലേറെ നീണ്ട ആശുപത്രിവാസത്തിനൊടുവില്‍ അസമിന് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനായത്.
ആരോഗ്യം പൂര്‍ണമായി വീണ്ടെടുക്കാത്തതിനാല്‍ വീല്‍ചെയറിലായിരുന്നു അസമിന്റെ യാത്ര. യാത്രയയക്കാന്‍ ഇന്ത്യന്‍ എംബസിയിലെ അറ്റാഷെ സോന, എംബസി ഉദ്യോഗസ്ഥന്‍ ആഷിഖ്, കേളി ജീവകാരുണ്യ വിഭാഗം ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനി എന്നിവര്‍ റിയാദ് വിമാനത്താവളത്തില്‍ എത്തിയിരുന്നു.



