തൃശൂർ- മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ലോണെടുത്ത സൗദിയിലെ മുൻ പ്രവാസി കിട്ടുന്ന വിലക്ക് വീടും പുരയിടവും വിൽക്കാനുള്ള തയ്യാറെടുപ്പിൽ. ദമാമിൽ ഏറെക്കാലം പ്രവാസിയായിരുന്ന തൃശൂർ സ്വദേശി ഹാരിസ് രാജാണ് തന്റെ വീടും പുരയിടവും കിട്ടുന്ന വിലക്ക് വിൽക്കാൻ തയ്യാറാണെന്നും മക്കളുടെ പഠനത്തിനായി ലോണെടുത്ത പണം തിരികെ അടക്കാൻ നിവൃത്തിയില്ലെന്നും ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. മക്കൾക്കായി ലോണെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നും തന്റെ ജീവിതമാണ് ഇതിന് സാക്ഷിയെന്നും ചൂണ്ടിക്കാട്ടിയാണ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. മകൾക്കും മകനുമായി 25 ലക്ഷത്തിന്റെ ലോണെടുത്തുവെന്നും എന്നാൽ അവർ തന്നേക്കാൾ വലിയ പണക്കാരായപ്പോൾ വീടും സ്ഥലവും അവരുടെ പേരിലാക്കാനാണ് ആവശ്യപ്പെടുന്നതെന്നും ഹാരിസ് രാജ് പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിൽനിന്ന്-
ഹാരിസ് രാജിന്റെ വീടും സ്ഥലവും കിട്ടിയ വിലക്ക് വില്പനക്ക്. രക്ഷിതാക്കളേ ശ്രദ്ധിക്കുക. ഇനി മക്കൾക്കായി നിങ്ങൾ ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കുക. എന്റെ ജീവിതത്തിൽ വന്ന ഏറ്റവും വലിയ ഒരു പരീക്ഷണമാണിത്. പാവങ്ങളെ സഹായിച്ചു മുടിഞ്ഞതല്ല. കച്ചവടം ചെയ്തു പൊളിഞ്ഞതുമല്ല. മക്കളെ പഠിപ്പിക്കാനായി ലോൺ എടുത്തു വഞ്ചിക്കപ്പെട്ടതാണ്. രണ്ടു മക്കളെയും 25 വർഷത്തോളം പൊരി വെയിലത്ത് പണിയെടുത്ത് പഠിപ്പിച്ചു എന്നെക്കാൾ വരുമാനമുള്ളവരാക്കി. മറ്റുള്ളവർ മക്കളെ നടക്കാൻ പഠിപ്പിച്ചപ്പോൾ ഞാൻ എന്റെ മക്കളെ പറക്കാൻ പഠിപ്പിച്ചു.
അതാണ് ഞാൻ ചെയ്ത തെറ്റ്. മകൾക്കും, മകനും ജോലിക്കായി അവസാനത്തെ പിടിവള്ളിയും ആകെ
ഉണ്ടായിരുന്ന സമ്പാദ്യവുമായിരുന്ന വീടും, സ്ഥലവും പണയപ്പെടുത്തി 25 ലക്ഷത്തോളം ലോൺ എടുത്തു
ജോലി വാങ്ങിച്ചു കൊടുത്തു. മകൾ സോഫ്റ്റ് വെയർ എൻജിനീയറിംഗിൽ പി.ജി കഴിഞ്ഞു ഇപ്പോൾ കാനഡയിൽ
ജോലി ചെയ്യുന്നു. മകൻ മദ്രാസ് എയർ പോർട്ടിൽ എയർക്രാഫ്റ്റ് വെയ്റ്റ് ആന്റ് ബാലൻസ് ടെക്നീഷ്യൻ ആയി ജോലി ചെയ്യുന്നു.
പൊതുവെ എന്റെ ചാരിറ്റി പ്രവർത്തനങ്ങൾ ഇഷ്ടമില്ലാതിരുന്ന മക്കൾ ഇപ്പോൾ പറയുന്നത്. മറ്റുള്ള ചാരിറ്റിക്കാരെല്ലാം കോടീശ്വരൻമാരായപ്പോൾ നിങ്ങൾ ഉള്ള സമ്പാദ്യം പോലും പാവങ്ങൾക്കായി ജീവിച്ചു നഷ്ട്ടപ്പെടുത്തുകയാണ്. അതുകൊണ്ട് ഇനിയെങ്കിലും ഈ പാവങ്ങളെ സഹായിക്കുന്നത് നിർത്തി വീടും, സ്ഥലവും ഞങ്ങളുടെ പേരിലാക്കി തരികയും ഞങ്ങൾ പറയുന്ന പോലെ ചാരിറ്റിയൊക്കെ നിർത്തി വീട്ടിൽ വന്ന് ഇരിക്കുകയും ചെയ്യാമെങ്കിൽ മാത്രമേ ഞങ്ങൾക്കായി എടുത്ത ഈ ലോൺ പോലും അടക്കൂ എന്നാണ്.
കൂടാതെ ഞാൻ ദത്തെടുത്ത് സംരക്ഷിക്കുന്ന കുഞ്ഞുങ്ങളുടെ മാതാക്കളെയെല്ലാം ഞാൻ വിവാഹം കഴിച്ചിരിക്കുകയാണ് എന്നാണ് ഇതിനു കാരണമായി അവർ ഇപ്പോൾ പറഞ്ഞു പരത്തുന്നത്. എല്ലാം കാണുന്ന നാഥന്റെ ഈ പരീക്ഷണം സന്തോഷത്തോടെ ഞാൻ ഇതാ സ്വീകരിക്കുകയാണ്. ഞാനൊരു തീരുമാനം എടുത്തു. ചാരിറ്റി പ്രവർത്തനങ്ങൾ നിർത്തി എനിക്ക് മക്കൾ വെച്ചു നീട്ടുന്ന സുഖജീവിതം വേണ്ട. എന്നാൽ ഇത്രയും വലിയ ലോൺ അടക്കാൻ എന്നെക്കൊണ്ട് ഇനി എന്തായാലും കഴിയുകയും ഇല്ല. ഞാൻ പണിയെടുത്തു സമ്പാദിച്ച വീടല്ലേ. അത് പോട്ടെ. ആ വീടാണിത്. ഇത് വിറ്റ് എന്റെ മക്കൾ വരുത്തി വെച്ച കടം വീട്ടി ഒരു ചെറിയ വീട് വാടകക്കാണെങ്കിലും എടുത്ത്. ഉമ്മയെയും, സഹോദരിയേയും അവരുടെ കുടുംബത്തെയും ഒപ്പം കൂട്ടി മരണം വരെ എന്റെ കണ്ണിൽ കാണുന്ന ആരോരുമില്ലാത്ത പാവങ്ങൾക്കായി ആവുന്ന സഹായങ്ങൾ ചെയ്ത് ജീവിക്കണം.
നിങ്ങളും ഇതുപോലെ നിങ്ങളുടെ മക്കളാൽ വഞ്ചിക്കപ്പെട്ടേക്കാം. അതിനാൽ എല്ലാവരും അല്പം ഒന്നു സൂക്ഷിക്കുന്നതിനു വേണ്ടി കൂടിയാണ് ഇത്രയും ഇവിടെ പോസ്റ്റ് ചെയ്യുന്നത്. പരമാവധി ഒരു വിധ ലോണു കളും
എടുക്കാതിരിക്കുക. അവരു വല്ല പണിക്കും പോയി പൈസ ഉണ്ടാക്കി അവർക്ക് ആവശ്യമുള്ളത് സ്വയം
പഠിച്ചു കൊള്ളട്ടെ. അല്ലെങ്കിൽ വല്ല കച്ചവടവും ചെയ്തു ജീവിക്കട്ടെ. വേറെ ഒരു വഴിയും ഇല്ലെങ്കിൽ
അവരുടെ പേരിൽ അവരെക്കൊണ്ട് തന്നെ പഠന ലോൺ എടുപ്പിക്കുക. അല്ലെങ്കിൽ മക്കളും പോകും
ആകെ ഉള്ള വീടും പോയി കിട്ടും. ഈ വീട് വാങ്ങിയോ വാങ്ങാനുള്ള ആളുകളെ പരിചയ പ്പെടുത്തിയോ സഹായിക്കാൻ ആരെങ്കിലും മുന്നോട്ട് വരുമെന്ന പ്രതീക്ഷയോടെ എന്ന് പറഞ്ഞാണ് ഹാൻസ് രാജ് ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഒമാൻ,യു.എ.ഇ എന്നിവടങ്ങളിൽ പ്രവാസ ജീവിതം നയിച്ച ശേഷമാണ് സൗദിയിലെ ദമാമിൽ പത്തുവർഷത്തോളം പ്രവാസിയായിരുന്നു ഹാരിസ് രാജ്. ദമാമിലെ ആർ.എം.ഐ മെറ്റൽ ഇൻഡസ്ട്രീസിൽ ഇന്റസ്ട്രിയൽ ഡിസൈനറായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച ശേഷം നാട്ടിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നുണ്ട്. തന്റെ അനുഭവം മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാനാണ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടതെന്നും ഹാരിസ് രാജ് പറഞ്ഞു.