തിരുവനന്തപുരം– ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നടത്തിയ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് സഭാനടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം പ്ലക്കാർഡുകളും ‘സ്വർണം കട്ടത് ആരപ്പ?’ എന്നെഴുതിയ ബാനറുകളുമായി നടുത്തളത്തിലിറങ്ങി.
പ്രതിഷേധം കനത്തതോടെ സ്പീക്കർ എ.എൻ. ഷംസീർ സഭ നിർത്തിവെച്ച് ചേമ്പറിലേക്ക് മടങ്ങി. ഇതിനിടെ പ്രതിപക്ഷ നേതാക്കൾ സ്പീക്കറുടെ ചേമ്പറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘത്തെ വാച്ച് ആൻഡ് വാർഡ് തടഞ്ഞത് ഉന്തും തള്ളും വാക്കേറ്റത്തിനും കാരണമായി.
ശബരിമല സ്വർണക്കൊള്ളയിൽ എസ്‌ഐടി (SIT) അന്വേഷണം വെറും നോക്കുക്കുത്തിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം മൂലമാണ് അന്വേഷണം മുന്നോട്ട് പോകാത്തത്. പ്രധാന പ്രതികൾക്കെല്ലാം കൃത്യസമയത്ത് കുറ്റപത്രം നൽകാത്തതിനാൽ സ്വാഭാവിക ജാമ്യം ലഭിക്കുകയാണ്. വരും ദിവസങ്ങളിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തിറങ്ങും. സർക്കാരും എസ്‌ഐടിയും ചേർന്ന് പ്രതികളെ സഹായിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷം സഭയിൽ ‘പോറ്റിയേ കേറ്റിയേ’ എന്ന പരിഹാസ പാട്ടുകളുമായി പ്രതിഷേധിച്ചപ്പോൾ, സ്വർണം കടത്തിയത് കോൺഗ്രസാണെന്ന ആരോപണവുമായി ഭരണപക്ഷവും രംഗത്തെത്തി. രൂക്ഷ വിമർശനവുമായി എത്തിയ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ‘സ്വർണ്ണം കട്ടത് കോൺഗ്രസ് അപ്പാ, സംരക്ഷിക്കുന്നത് സോണിയ ഗാന്ധിയപ്പാ’ പാരഡി ഗാനം പാടി. സഭയിൽ പ്രതിപക്ഷം ഉയർത്തിയ സ്വർണക്കൊള്ള വിഷയ ദാരിദ്ര്യമെന്നാണ് മന്ത്രി എം ബി രാജേഷ് പറഞ്ഞത്. കോടതിയിൽ തോറ്റാൽ സഭയിൽ എന്നാണോയെന്നും വി ഡി സതീശന് എം ബി രാജേഷിന്റെ മറുപടി നൽകി.
പ്രതിപക്ഷം കവല ചട്ടമ്പിമാരാണോ എന്നായിരുന്നു ഡി കെ മുരളിയുടെ പ്രതികരണം. നാണം കെട്ട സമരപരിപാടിയാണിതെന്നും അദ്ദേഹം പറഞ്ഞു.



