നിലമ്പൂർ- പി.വി അൻവർ എം.എൽ.എയെ കണ്ടത് വ്യക്തിപരമായിട്ടാണെന്നും അദ്ദേഹത്തെ കണ്ടത് തെറ്റാണെന്ന് പാർട്ടി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഇന്നലെ രാത്രി പി.വി അൻവറിനെ കണ്ടതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. അൻവറിനെ യു.ഡി.എഫിലേക്ക് ക്ഷണിക്കാനല്ല പോയത്. അദ്ദേഹം ഉയർത്തിയ രാഷ്ട്രീയ വിഷയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വഴി ശരിയല്ലെന്ന് ബോധ്യപ്പെടുത്താനാണ് അൻവറിനെ കണ്ടത്. യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും അനുമതിയില്ലാതെ അദ്ദേഹത്തെ പോയി കണ്ടത് തെറ്റായെന്നും രാഹുൽ പറഞ്ഞു.
ആളുകൾക്ക് കാണാൻ പറ്റാത്തയാളെയാണോ സി.പി.എം ഇതുവരെ എം.എൽ.എ ആക്കിയത്. പി.വി അൻവർ വന്നാലേ യു.ഡി.എഫിന് വിജയിക്കാനാകൂ എന്നില്ല. നിലമ്പൂരിൽ യു.ഡി.എഫ് ഉറപ്പായും വിജയിക്കും. അൻവർ യു.ഡി.എഫിന്റെ തലവേദനയല്ല. സി.പി.എമ്മിനാണ് എൽ.ഡി.എഫ് തലവേദനയാകുന്നത്. എൽ.ഡി.എഫും-യു.ഡി.എഫും തമ്മിലാണ് നിലമ്പൂരിൽ മത്സരം. നിലമ്പൂരിൽ കംഫർട്ടായി ജയിക്കാനുള്ള സഹചര്യമാണ് നിലമ്പൂരിലുള്ളത്. ഇക്കാര്യം അൻവറിനോടും പറഞ്ഞിട്ടുണ്ട്.
യു.ഡി.എഫ് അവസാനിപ്പിച്ച ഒരു വിഷയം തുറക്കാൻ വേണ്ടി ഞാൻ പോയിട്ടില്ലെന്നും രാഹുൽ പറഞ്ഞു. യു.ഡി.എഫിലേക്ക് അൻവർ വരണോ വേണ്ടയോ എന്ന് പറയാൻ ശേഷിയുള്ള ആളല്ല താൻ. യു.ഡി.എഫിലെ ഒരു പദവിയും തനിക്കില്ല. പിണറായി വിരുദ്ധ രാഷ്ട്രീയം പറയുന്ന ഒരാളാണ് ഞാൻ. അൻവറിന്റെ പിണറായി വിരുദ്ധ നിലപാടിന്റെ ഇപ്പോഴത്തെ ട്രാക്ക് ശരിയല്ല എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്. അത് തെറ്റാണെന്ന് പാർട്ടി പറഞ്ഞാൽ അത് അംഗീകരിക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പി.വി അൻവറിനെ രാഹുൽ മാങ്കൂട്ടത്തിൽ കണ്ടത് ശരിയല്ലെന്നും വ്യക്തിപരമായി അദ്ദേഹത്തെ കണ്ടത് തെറ്റാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. യു.ഡി.എഫ് ക്ലോസ് ചെയ്ത വാതിലാണ് അൻവറിന്റേത്. അത് തുറക്കാൻ ഏറ്റവും ജൂനിയറായ ഒരു എം.എൽ.എയെ അയക്കേണ്ട കാര്യമില്ല. രാഹുൽ ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തെ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.