നിലമ്പൂർ- അടുത്ത വർഷം യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തര മന്ത്രിസ്ഥാനമോ വനംവകുപ്പ് മന്ത്രി സ്ഥാനമോ നൽകണമെന്നും വി.ഡി സതീശനെ യു.ഡി.എഫ് ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റണം എന്നുമുള്ള ആവശ്യം മാത്രമാണ് താൻ ആവശ്യപ്പെട്ടതെന്ന് നിലമ്പൂർ മുൻ എം.എൽ.എ പി.വി അൻവർ. ഈ ആവശ്യം അംഗീകരിച്ചാൽ യു.ഡി.എഫിന്റെ മുന്നണി പടയാളിയായി താൻ നിലകൊള്ളുമെന്നും കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പു നൽകിയിരുന്നതായും അൻവർ പറഞ്ഞു.
പിണറായി വിജയനെ മാറ്റി മറ്റൊരു മുക്കാൽ പിണറായിയെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ താനില്ല. സതീശൻ മുക്കാൽ പിണറായിയാണ്. ഈ മത്സരത്തിലേക്ക് തന്നെ തള്ളിവിട്ടത് പിണറായി വിജയനാണ്. ഇന്ന് രാവിലെ ഒമ്പതു മണിവരെ പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കൾ തന്നെ സമീപിച്ചിട്ടുണ്ട്. അവരോടാണ് താൻ ആവശ്യം ഉന്നയിച്ചത്. തന്റെ ആവശ്യങ്ങൾ അംഗീകരിച്ച് യു.ഡി.എഫിലെ മുഴുവൻ നേതാക്കളും ഒപ്പിട്ടു നൽകണമെന്നും അൻവർ ആവശ്യപ്പെട്ടു. പത്രിക പിൻവലിക്കില്ലെന്നും മത്സരവുമായി മുന്നോട്ടുപോകുമെന്നും അൻവർ പറഞ്ഞു. പരസ്യപ്രചാരണത്തിന്റെ ആവശ്യം ഇപ്പോൾ തനിക്കില്ല. ആധുനിക മാധ്യമങ്ങളിലൂടെ പ്രചാരണം നടക്കുന്നുണ്ടെന്നും അൻവർ പറഞ്ഞു.
അതേസമയം, അൻവറിന്റെ ആവശ്യം യു.ഡി.എഫ് നേതാക്കൾ പുച്ഛിച്ചു തള്ളി. പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നുവെന്നാണ് കോൺഗ്രസ് നേതാവ് വി.ടി ബെൽറാം പ്രതികരിച്ചത്.