മലപ്പുറം– പി.വി അന്‍വർ വിഷയം അടഞ്ഞ അധ്യായമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പി.എം.എ സലാം വിളിച്ച ലീഗിന്റെ യോഗത്തിലെ ഏക അജണ്ട യു.ഡി.എഫിന് വിജയിക്കാനുള്ള സ്ട്രാറ്റജിയെക്കുറിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള മത്സരമാണ് നടക്കാന്‍ പോവുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പി.വി അന്‍വറുമായി ഇനി ചര്‍ച്ചവേണ്ടെന്നാണ് മുന്നണി തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിച്ചാല്‍ മാത്രമേ ഇനി അന്‍വറുമായി ചര്‍ച്ചകള്‍ നടത്തുകയുളളൂ എന്നായിരുന്നു യു.ഡി.എഫ് നിലപാട്. പക്ഷെ അന്‍വര്‍ അംഗീകരിക്കാത്തതിനാല്‍ ആ വിഷയത്തില്‍ ഇനി ചര്‍ച്ചയുണ്ടാവുകയില്ലെന്നും യു.ഡി.എഫ് നേത്രത്വം അറിയിച്ചു.
അതേ സമയം രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി അന്‍വറിനെ കാണാന്‍ പാടില്ലായിരുന്നെന്ന് വി.ഡി സതീഷന്‍ പറഞ്ഞു. രാഹുലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് തെറ്റായ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ കൂടിക്കാഴ്ച തീര്‍ത്തും വ്യക്തിപരമാണെന്ന് കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു. അൻവറിനെ സന്ദർശിച്ചത് പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടല്ല, വൈകാരിക പരമായ തീരുമാനമായിരുന്നെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൻ്റെ പ്രതികരണം പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ യു.ഡി.എഫിനെ പിന്തുണക്കണമെന്ന് അൻവറിനോട് ആവശ്യപ്പെട്ടെന്നും രാഹുൽ പറഞ്ഞു