കോഴിക്കോട്- നമ്മൾ ജീവിക്കുന്ന ഇന്ത്യയിൽ മഹാത്മാഗാന്ധിയുടെ പേരിലുള്ള പ്രസ്ഥാനമല്ലാതെ, ഇന്ത്യയെ സംബന്ധിച്ചോളം ഗാന്ധിജി അസ്തമിച്ചുവെന്നും ഇന്നത്തെ ഇന്ത്യൻ യാഥാർത്ഥ്യത്തിന് അദ്ദേഹം ഒരു ഭാരമാണെന്നും പ്രശസ്ത എഴുത്തുകാരൻ പോൾ സക്കറിയ. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ ഗാന്ധിയുടെ പേരുകൾ എന്ന സെഷനിൽ ഇതാണെന്റെ പേര് എന്ന പുസ്തകത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചർച്ചയിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാൻ ശ്രമിച്ച മനുഷ്യൻ എന്ന ഒറ്റ നിർവചനമേ ഗാന്ധിജിക്കുള്ളുവെന്നും ഇന്ത്യയെ വിഭജിച്ച അന്ന് ഗാന്ധിജി മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മൈത്രി എന്ന പേരിന്റെ ഗാന്ധിയൻ ഉറവിടവും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ യുദ്ധ തന്ത്രങ്ങളും എടുത്തു പറഞ്ഞ് ഗാന്ധിജിയുടെ ഏറ്റവും വലിയ ശക്തി സത്യവും നീതിബോധവും യുക്തിയുമാണെന്നും സക്കറിയ ചൂണ്ടിക്കാട്ടി. മഹാത്മാ ഗാന്ധി യുക്തിക്ക് നിരക്കാത്ത നിലപാടുകൾക്കടിമയാണെന്നുള്ള അംബേദ്കറുടെ നിലപാടിനോട് യോജിക്കുന്നുവെന്നും ഗാന്ധിയുടെ സ്വപ്നം 1947 ആഗസ്റ്റ് പതിനഞ്ചിന് ഇല്ലാതായെന്നും സക്കറിയ പറഞ്ഞു. മുസഫർ അഹമ്മദ് മോഡറേറ്ററായിരുന്നു.