കണ്ണൂർ– പാലത്തായി പോക്സോ കേസ് വിധിയിൽ മുൻ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമർശനം. ഇരയെ കൗൺസലിങ് ചെയ്തവർക്കെതിരായ പരാതിയിൽ മന്ത്രിയെന്ന നിലയിൽ നടപടി എടുത്തില്ലെന്നാണ് കോടതി വിധിയിൽ പറഞ്ഞത്.
കൗൺസലർമാർ പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ അമ്മ നൽകിയ പരാതിയിൽ അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജ നടപടി എടുത്തിരുന്നില്ല. അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗൺസലർമാരെ പിരിച്ചു വിടണമെന്നും കോടതി വ്യക്തമാക്കി. കൗൺസലിങ്ങിന്റെ പേരിൽ കുട്ടിയെ മാനസികമായി പീഡിപ്പിച്ച അവർ ജോലിയിൽ തുടരാൻ അർഹരല്ലെന്നും കോടതി പറഞ്ഞു. പാലത്തായി പോക്സോ കേസിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കെ.പത്മരാജന് മരണം വരെ ജീവപരന്ത്യം ശിക്ഷ വിധിച്ചത്.
ഈ വിധിയിലാണ് മുൻ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമർശമുള്ളത്. 2020 മാർച്ചിൽ രജിസ്റ്റർ ചെയ്ത കേസിൽ ആദ്യത്തെ രണ്ട് മാസം കൗൺസലർമാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവം കുട്ടിക്കുണ്ടായതിനെ തുടർന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നൽകിയിരുന്നു. കൗൺസലർമാരുടെ ഭാഗത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയിൽ പറയുന്നുണ്ട്.



