തിരുവനന്തപുരം– ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ച് നിയമസഭയിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങിയതോടെ സഭാ നടപടികൾ തടസ്സപ്പെട്ടു. ശബരിമല അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ദേവസ്വം ബോർഡ് ഓഡിറ്റർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ തെളിഞ്ഞിട്ടുണ്ടെന്ന് കെ. ബാബു എം.എൽ.എ ആരോപിച്ചു. തന്ത്രിയെ ഒരു തെളിവുമില്ലാതെ ജയിലിലടച്ചുവെന്നും സർക്കാർ നിലപാടുകൾ സംശയാസ്പദമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ ഭരണപക്ഷം ശക്തമായി തിരിച്ചടിച്ചു. കെ. ബാബുവിന്റെ പ്രസ്താവന ഹൈക്കോടതിയെ അപമാനിക്കുന്നതാണെന്നും കേസ് അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ കൃത്യമായ ദിശയിലാണ് നീങ്ങുന്നതെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി. തന്ത്രിയ്ക്ക് എന്ത് പ്രത്യേകതയാണുള്ളതെന്ന് മന്ത്രി എം ബി രാജേഷ് ചോദിച്ചു. തന്ത്രിയെ മുൻനിർത്തി സുവർണ്ണാവസരം നോക്കുകയാണ് പ്രതിപക്ഷമെന്നും ബി.ജെ.പിയുമായി കോൺഗ്രസ് മൃദുസമീപനം പുലർത്തുകയാണെന്നും മന്ത്രിമാരായ എം.ബി. രാജേഷും കെ.എൻ. ബാലഗോപാലും ആരോപിച്ചു. ഭരണ-പ്രതിപക്ഷ വാക്പോരിനും ബഹളത്തിനുമിടയിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
തുടർച്ചയായ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് സഭാ നടപടികൾ വെട്ടിച്ചുരുക്കി നിയമസഭ നാളെ പിരിയാൻ തീരുമാനിച്ചിരിക്കുകയാണ്. ധനവിനിയോഗ ബിൽ, ഫിനാൻസ് ബില്ലുകൾ, നെറ്റിവിറ്റി കാർഡ് ബിൽ ഉൾപ്പെടെ ഒമ്പത് പ്രധാന ബില്ലുകൾ നാളെ സഭയിൽ പാസാക്കും. സഭാ നടപടികൾ ഗില്ലറ്റിൻ ചെയ്ത് അവസാനിപ്പിക്കാനാണ് നിലവിലെ ധാരണ.



