കോഴിക്കോട്: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവനകൾ ചിലർ വളച്ചൊടിച്ചതാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി. പി.എം.എ.വൈ പദ്ധതിപ്രകാരം നൽകുന്ന വീടുകളിൽ വെക്കുന്ന എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ പടമില്ല. പ്രധാനമന്ത്രിയുടെ പടമുള്ള എംബ്ലം വെക്കണമെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി. പാവപ്പെട്ട മനുഷ്യർക്ക് ലഭിക്കുന്ന വീടുകൾ ഒരു എംബ്ലത്തിന്റെ പേരിൽ മാത്രം മുടക്കേണ്ടതില്ലെന്നാണ് താൻ ഉദ്ദേശിച്ചത്. ഫോട്ടോ വെക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് കഴിഞ്ഞ സർക്കാർ പി.എം.എ.വൈ പദ്ധതിയെ എതിർത്തതെന്നും ഷാജി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിൽ അഞ്ചുലക്ഷം വീടുകൾ നൽകിയെന്നാണ് നിയമസഭയിൽ കണക്ക് കൊടുത്തിട്ടുള്ളത്. ഇതിൽ ലൈഫ് മിഷൻ വഴി നൽകിയ ഏകദേശം 1.60 ലക്ഷം വീടുകൾ പി.എം.എ.വൈ പദ്ധതി പ്രകാരം നിർമ്മിച്ചവയാണ്. നഗരമേഖലകളിൽ 1.20 ലക്ഷം വീടുകളും റൂറൽ മേഖലയിൽ 38,000 വീടുകളുമാണ് ഇങ്ങനെ നൽകിയത്. ഈ പി.എം.എ.വൈ വീടുകളിലെല്ലാം എംബ്ലം ഉണ്ടെന്നും എന്നാൽ ആ എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ലെന്നും അദ്ദേഹം പറഞ്ഞു. വീടുകളിൽ എംബ്ലം വെക്കുന്നതിൽ തെറ്റില്ലെന്നാണ് തന്റെ നിലപാട്. കേരളത്തിൽ പി.എം.എ.വൈ പ്രകാരം നൽകിയ 1.60 ലക്ഷം വീടുകളിൽ ഏതെങ്കിലും ഒന്നിലെങ്കിലും പ്രധാനമന്ത്രിയുടെ ഫോട്ടോ കാണിച്ചുതന്നാൽ താൻ തെറ്റ് സമ്മതിക്കാമെന്നും ഷാജി കൂട്ടിച്ചേർത്തു. തനിക്കെതിരെ സിപിഎം നേതാവ് എ.കെ. ബാലൻ നടത്തിയ വിമർശനങ്ങൾ ഒരു തമാശ മാത്രമായാണ് കാണുന്നതെന്നും കെ.എം. ഷാജി പരിഹസിച്ചു.



