കോഴിക്കോട്: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം ഉറപ്പാക്കാമെന്നും വാഗ്ദാനം ചെയ്ത് എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ. വയനാട് എം.പിമാരുടെ ഓഫീസിൽ നിന്നെന്ന വ്യാജേനയാണ് ദില്ലിയിൽ നിന്ന് തട്ടിപ്പുകാർ എം.എ.ൽ.എയെ ബന്ധപ്പെട്ടത്. സംഭവത്തിൽ വിദ്യാ ബാലകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സൈബർ സെൽ വിപുലമായ അന്വേഷണം ആരംഭിച്ചു.
തനിക്ക് വാട്സ്‌ആപ്പ് വഴിയാണ് കോൾ ലഭിച്ചതെന്നും ദില്ലിയിൽ നിന്നാണ് വിളിക്കുന്നത് എന്നാണ് സംസാരിച്ചയാൾ അവകാശപ്പെട്ടതെന്നും വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു. തന്നെ കൂടാതെ മറ്റ് നിരവധി എം.എ.ൽ.എമാരെയും സമാനമായ രീതിയിൽ തട്ടിപ്പുകാർ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പാർട്ടി നേതൃത്വത്തിന്റെ പൂർണ്ണ അറിവോടെയും നിർദ്ദേശത്തോടെയുമാണ് പൊലീസിൽ പരാതി നൽകിയതെന്ന് എം.എൽ.എ വ്യക്തമാക്കി. അതേസമയം, കേസിൽ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്ന നിലപാടിലാണ് അവർ.
ഹൈക്കമാൻഡിന്റെയും പ്രമുഖ നേതാക്കളുടെയും പേര് ദുരുപയോഗം ചെയ്ത് ജനപ്രതിനിധികളെ ചതിയിൽപ്പെടുത്താൻ ശ്രമിച്ച വൻ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോൺ കോളുകൾ വന്ന നമ്പറുകൾ കേന്ദ്രീകരിച്ച് സൈബർ സെൽ ശാസ്ത്രീയമായ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



