പ്രക്ഷുബ്ദമായ രാഷ്ട്രീയ സാഗരത്തിലെ ഒരിളം കാറ്റായിരുന്നു തെന്നല ബാലകൃഷ്ണ പിള്ള. വിവാദങ്ങളിലൊന്നും പെടാതെ, ആരോടും പരിഭവങ്ങളും പരാതിയുമില്ലാത്ത രാഷ്ട്രീയ ജീവിതത്തിന് ഇന്ന് തിരശ്ശീല വീഴുമ്പോൾ കേരള രാഷ്ട്രീയത്തിന് ഓർത്തെടുക്കാൻ ഒട്ടേറെ അനുഭവങ്ങൾ. കേരള രാഷ്ട്രീയത്തിൽ മോഹമുക്തനായ നേതാവ് എന്നാണ് തെന്നല ബാലകൃഷ്ണ പിള്ള അറിയപ്പെടുന്നത്. വെൺമയും വിശുദ്ധിയും നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ സമ്പാദ്യം വരെ പാർട്ടിക്ക് വേണ്ടി ചെലവിട്ടു. കോൺഗ്രസിന് ഏറ്റവും കൂടുതൽ എം.എൽ.എമാരെ സമ്മാനിച്ച്, യുഡി.എഫിന് നൂറു മേനി വിജയം സമ്മാനിച്ച കെ.പി.സി.സി പ്രസിഡന്റ് പിന്നീട് ആ പദവിയിൽനിന്ന് ഒഴിയുന്നത് തന്റെ പാർട്ടി അധികാരത്തിലേറുന്നതിന് തൊട്ടുമുമ്പായിരുന്നു. ഹൈക്കമാന്റിന്റെതീരുമാനങ്ങളെ ഇരുകയ്യും നീട്ടി അദ്ദേഹം സ്വീകരിച്ചു.
സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു തെന്നല ബാലകൃഷ്ണ പിള്ള എന്ന് അറിയുന്നവർ ചുരുക്കമാണ്. മുസ്ലിം ലീഗിൽനിന്ന് ഒരു വിഭാഗം അഖിലേന്ത്യ ലീഗായി പുറത്തുപോയ ഘട്ടത്തിൽ ഔദ്യോഗിക വിഭാഗത്തെ കൂടെ നിർത്താൻ തെന്നല ബാലകൃഷ്ണ പിള്ള മുന്നോട്ടുവെച്ച് നിർദ്ദേശമായിരുന്നു സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കുക എന്നത്. സി.എച്ചിനെ മുഖ്യമന്ത്രിയാക്കണം എന്ന് കരുണാകരനോട് നിർദ്ദേശിച്ചത് തെന്നല ആയിരുന്നുവെന്ന്. കേരള ചരിത്രത്തിൽ ഒരു മുസ്ലിം ലീഗുകാരൻ മുഖ്യമന്ത്രി പദവിയിലെത്തിയത് പിന്നിൽ തെന്നലായിരുന്നുവെന്ന് ചുരുക്കം.
ഖദറിന്റെ തൂവെള്ള ശോഭ പോലെയായിരുന്നു തെന്നലയുടെ ജീവിതവും. ആദർശത്തിലും നിലപാടിലും ഒരിക്കൽ പോലും തെന്നല ഒരണുപോലും വിട്ടുവീഴ്ച ചെയ്തില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഖദറിന് വെണ്മയും വിശുദ്ധിയും പതിൻമടങ്ങ് കൂടി. തെന്നല നടന്നത് രാഷ്ട്രീയത്തിൽ അധികമാരും നടക്കാത്ത വഴിയിലൂടെയായിരുന്നു. കോൺഗ്രസിലേക്ക് കാലെടുത്തുവെക്കുമ്പോൾ തെന്നലയുടെ പേരിൽ പതിനേഴ് ഏക്കർ ഭൂമിയുണ്ടായിരുന്നു. രാഷ്ട്രീയം മതിയാക്കി വിശ്രമ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ അത് വെറും പതിനൊന്ന് സെന്റ് ചതുപ്പ് നിലം മാത്രമായി മാറി. നാലു തവണ നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പ് ഫണ്ടിനായി സ്ഥലങ്ങൾ ഓരോന്നും വിൽക്കുകയായിരുന്നു.
രാഷ്ട്രീയത്തിൽ എ.കെ ആന്റണിക്കും കരുണാകരനും തെന്നല ഇഷ്ടപ്പെട്ടയാളായിരുന്നു. എങ്കിലും കരുണാകരനൊപ്പമായിരുന്നു തെന്നല. എന്നാൽ നിർണ്ണായക ഘട്ടത്തിൽ കരുണാകരനും ആന്റണിയും തെന്നലയെ കൈവിട്ടു. കരുണാകരനുമായുള്ള അടപ്പമാണ് കേരളത്തിൽ യു.ഡി.എഫ് മുന്നണി രാഷ്ട്രീയം നിലനിർത്താൻ സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കുക എന്ന ആശയം കരുണാകരനുമായി പങ്കുവെക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
2001-ൽ യു.ഡി.എഫിനെ നൂറു സീറ്റ് വിജയത്തിലേക്ക് നയിച്ചതിന്റെ ആഹ്ലാദരവങ്ങളിൽ നിൽക്കുമ്പോഴാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് തെന്നലയെ മാറ്റുന്നത്. ഹൈക്കമാന്റ് പ്രതിനിധിയായി കേരളത്തിലെത്തിയ ഗുലാം നബി ആസാദാണ് പാർട്ടി തീരുമാനം തെന്നലയെ അറിയിച്ചത്. ഇക്കാര്യം എങ്ങിനെയാണ് തെന്നലയോട് പറയുക എന്ന ആശങ്കയിലായിരുന്നു ഗുലാം നബി. എപ്പോഴാണ് രാജി വേണ്ടത് എന്നായിരുന്നു തെന്നല ചോദിച്ചത്. കെ. മുരളീധരനെ കെ.പി.സി.സി പ്രസിഡന്റാക്കണം എന്ന ഫോർമുലയായിരുന്നു ഹൈക്കമാന്റിന്റേത്. എത്രയും വേഗം രാജി വേണമെന്ന ഗുലാം നബിയുടെ വാക്ക് കേട്ട തെന്നല നേരെ കെ.പി.സി.സി ഓഫീസിലെത്തി ടെപ്പിസ്റ്റ് ശ്രീകുമാറിനെ കൊണ്ട് രാജിക്കത്ത് എഴുതിപ്പിച്ചു. അടിയിൽ ഒപ്പിട്ട് നേരെ വീട്ടിലേക്ക് പോയി. രാജിയെ പറ്റി പത്രക്കാർ തിരിച്ചും മറിച്ചും ചോദിച്ചിട്ടും പാർട്ടിക്കെതിരായി ഒന്നും പറഞ്ഞില്ല. പിന്നീട് രാജ്യസഭ സീറ്റ് നൽകിയാണ് തെന്നലയോട് കോൺഗ്രസ് നന്ദി പറഞ്ഞത്. മന്ത്രി സ്ഥാനം പടിവാതിൽക്കൽ നഷ്ടമായപ്പോഴും തെന്നല പരിഭവം പറഞ്ഞില്ല. കേരള രാഷ്ട്രീയത്തിലെ ഒരു അപൂർവ്വ മനുഷ്യനെയാണ് തെന്നലയുടെ വിയോഗത്തോടെ നഷ്ടമാകുന്നത്.