കോഴിക്കോട്– ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്(41) ആണ് മരിച്ചത്. ബസിൽ വെച്ച് ദീപക് ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതി ആരോപിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ഇന്ന് പുലർച്ചെയാണ് ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തിട്ടുണ്ട്. യുവതി ഉന്നയിച്ച ആരോപണങ്ങൾ തെറ്റായിരുന്നെന്നും വീഡിയോ പ്രചരിച്ചതിനു ശേഷം ദീപക് കടുത്ത സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. വസ്ത്ര വ്യാപാരിയായിരുന്ന ദീപക് കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ദീപക് അങ്ങനെയുള്ള ഒരാളല്ലെന്നും ഇതുമായി ബന്ധപ്പെട്ട് സ്ത്രീക്കെതിരെ നടപടിയെടുക്കണമെന്ന് സിഐയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തള്ളിക്കളഞ്ഞതായും നാട്ടുകാർ വ്യക്തമാക്കി.



