കൊച്ചി- ഇന്ത്യാ – പാക് വെടിനിർത്തൽ എല്ലാ സമാധാനകാംക്ഷികൾക്കും ആശ്വാസം പകരുന്നതാണെന്നും എന്നാൽ യുദ്ധഭ്രാന്തിന്റെ കൂട്ടപ്പാട്ടിന് താളം പിടിക്കാൻ തനിക്ക് സൗകര്യമില്ലെന്നും സി.പി.എം നേതാവ് എം.സ്വരാജ്. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽനിന്നും പാഠമുൾക്കൊള്ളാൻ പാകിസ്ഥാൻ തയ്യാറാവാതിരുന്നതാണ് രണ്ടുനാൾ യുദ്ധഭീതി പരത്തിയതെന്നും ഇപ്പോഴേതായാലും സമാധാനത്തിന് വഴിയൊരുങ്ങിയത് ആശ്വാസമാണെന്നും സ്വരാജ് പറഞ്ഞു.
ഫെയ്സ്ബുക്കിലാണ് സ്വരാജ് ഇക്കാര്യം പറഞ്ഞത്.
ഇരു രാജ്യങ്ങളും യുദ്ധം പ്രഖ്യാപിച്ചില്ലെങ്കിലു. സ്വന്തം നിലയിൽ യുദ്ധം പ്രഖ്യാപിച്ച കുറച്ചേറെപ്പേരുണ്ടായിരുന്നു. യുദ്ധാസക്തി പൊതുബോധമാക്കിയവരിൽ മുന്നിൽ മാധ്യമങ്ങളായിരുന്നു. കറാച്ചിയും റാവൽപിണ്ടിയും ലാഹോറുമെല്ലാം ന്യൂസ് റൂമുകളിലിരുന്ന് അവർ പിടിച്ചടക്കി. പകരമായി ജമ്മുവും കശ്മീരുമെല്ലാം പാകിസ്ഥാൻ ചാനലുകളും പിടിച്ചു. ഇതിനിടയിൽ ഇന്ത്യയിലെ സകല വിമാനത്താവളങ്ങളും ഒരു ചാനൽ അടച്ചുപൂട്ടി. യുദ്ധം പ്രഖ്യാപിക്കാതിരിക്കെ വാർ ബ്രേക്കിങ്ങ് ” നൽകി അവർ “യുദ്ധം” ആഘോഷിച്ചു .
യുദ്ധം സർവനാശമാണെന്നു പറഞ്ഞു കൊണ്ട് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തതിന് യുദ്ധാസക്തിയുടെ കൊടുമുടിയിലെ ഭജനസംഘം നിർത്താതെ തെറി വിളിച്ചു കൊണ്ടിരുന്നു. കൂട്ടരെ ഇപ്പോഴിതാ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നു. യുദ്ധം നടത്താത്തതിന് ഇനി നിങ്ങളാരെ തെറിവിളിക്കും?. ഇക്കാര്യത്തിൽ എനിക്കൊരു പങ്കുമില്ലെന്ന് നിങ്ങൾ ദയവായി മനസിലാക്കണം. ഇനിയിക്കൂട്ടർ നിരനിരയായി നിന്ന് പ്രധാനമന്ത്രിയെ തെറി വിളിക്കുമോ എന്ന് നോക്കാം. യുദ്ധഭ്രാന്ത് പൊതുബോധമായി വളരുമ്പോൾ ആൾക്കൂട്ടത്തിന്റെ കൂട്ടപ്പാട്ടിന് താളം പിടിക്കാൻ സൗകര്യമില്ലെന്ന് എല്ലാവരെയും ഒരിക്കൽക്കൂടി അറിയിക്കട്ടെ.