മലപ്പുറം: മുസ്ലിം ലീഗ് നേതൃയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അതിരൂക്ഷ വിമർശനം. ഏകാധിപത്യ സ്വഭാവമാണ് സതീശൻ സ്വീകരിക്കുന്നതെന്നും ഈ രീതിയിൽ മുന്നോട്ടുപോകാനാകില്ലെന്നും ലീഗ് നേതാക്കൾ മുന്നറിയിപ്പ് നൽകി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിൽ ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിലാണ് വിമർശനം ഉയർന്നത്. പി.വി അൻവറുമായുള്ള പ്രശ്നം നീട്ടിക്കൊണ്ടുപോയത് സതീശനാണെന്നും വിഷയം വഷളാക്കിയെന്നും ലീഗ് ആരോപിച്ചു.
ലീഗിന് ഇക്കാലം വരെ ഇങ്ങിനെയൊരു അവഗണന കോൺഗ്രസ് നേതൃത്വത്തിൽനിന്ന് ഉണ്ടായിട്ടില്ല. കെ.എം ഷാജി, എം.കെ മുനീർ എന്നീ നേതാക്കളാണ് കടുത്ത വിമർശനം ഉന്നയിച്ചത്. സ്ഥിതി ഗുരുതരമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
അതേസമയം, പ്രശ്നം രൂക്ഷമാക്കിയതിൽ അൻവറിനും പങ്കുണ്ടെന്ന് നേതാക്കൾ പറഞ്ഞു. നേരത്തെ ഇത്തരം പ്രശ്നങ്ങളെല്ലാം ലീഗ് ഇടപെട്ടാണ് പരിഹരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആ വിശ്വാസം കോൺഗ്രസ് കളഞ്ഞുകുളിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആരും ഓർക്കുന്നില്ലെന്നും ലീഗ് നേതൃയോഗത്തിൽ ചൂണ്ടിക്കാട്ടി.