ന്യൂഡല്‍ഹി– മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ നിര്‍മാണത്തില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ദ സമിതി. ആവശ്യമായ സാങ്കേതിക പരിശോധന നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദഗ്ദ സമിതിയുടെ കണ്ടെത്തലുകള്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറി. സംരക്ഷണ ഭിത്തിയടക്കം തകര്‍ന്ന ഒരു കിലോമീറ്ററോളം റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വയല്‍ പ്രദേശത്ത് റോഡ് നിര്‍മിക്കുന്നതിന് മണ്ണ് പരിശോധനയടക്കം ഫലപ്രദമായി നടത്തിയില്ലെന്നും സമിതി കണ്ടെത്തി.
നിര്‍മാണ കമ്പനിയടക്കമുള്ള ഏജന്‍സികള്‍ വന്‍ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ദേശീയപാത ഡിസൈനിലും വൻ തകരാറുകൾ സമിതി കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവലോകനം യോഗം നടത്തി. സാങ്കേതിക കാര്യങ്ങള്‍, കരാറുകാര്‍ ഉള്‍പ്പെടെ വീഴ്ച വരുത്തിയതില്‍ എന്ത് തുടര്‍ നടപടി സ്വീകരിക്കണം എന്നിവയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. എത്രയും പെട്ടെന്ന് റോഡ് പുനര്‍നിര്‍മാണം നടത്തണെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം.
അതിനിടെ കൂരിയാട് ദേശീയപാത സംരക്ഷണ ഭിത്തി വീണ്ടും തകര്‍ന്നു. നേരത്തെ ദേശീയപാത തകര്‍ന്നതിന് സമീപത്തുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. പ്രദേശത്ത് സര്‍വീസ് റോഡിന് കൂടുതല്‍ വിള്ളല്‍ രൂപപ്പെട്ടിറ്റുണ്ട്. മഴ തുടരുന്നതിനാല്‍ സമീപത്തെ വയലുകളിലും വെള്ളം കയറിയിട്ടുണ്ട്. കോഴിക്കോട്-തൃശൂര്‍ ദേശിയപാതയില്‍ കൊളപ്പുറത്തിനും കൂരിയാട് പാലത്തിനുമിടയിലാണ് സംഭവം.