കൊച്ചി– കേരളാ തീരത്തിന് സമീപം അറബിക്കടലില്‍ ഉണ്ടായ കപ്പല്‍ അപകടത്തില്‍ കേസെടുത്ത് ഫോര്‍ട്ട് കൊച്ചി പോലീസ്. എം.എസ്.സി എല്‍സ കമ്പനി ഒന്നാം പ്രതിയും ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തത്. മത്സ്യത്തൊഴിലാളി സി. ഷാംജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മനുഷ്യ ജീവന് അപകടമുണ്ടാക്കും വിധം കപ്പല്‍ കൈകാര്യം ചെയ്‌തെന്നും പരിസ്ഥിതിക്കും മത്സ്യബന്ധനമേഖലക്കും നാശം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്.
കപ്പല്‍ അപകടത്തില്‍ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം വാങ്ങിയെടുക്കാമെന്നുമാണ് മുഖ്യമന്ത്രിയും സംസ്ഥാന ചീഫ് സെക്രട്ടറിയും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം സെക്രട്ടറിയും തമ്മിലുണ്ടായ ചര്‍ച്ചയില്‍ തീരുമാനിച്ചത്. സര്‍ക്കാറിന്റെ ഈ നിലപാടിനെ പ്രതിപക്ഷം അടക്കമുള്ളവര്‍ എതിര്‍ത്തിരുന്നു. വിഴിഞ്ഞം തുറമുഖവുമായി കപ്പല്‍ കമ്പനിക്ക് അടുത്ത ബന്ധം ഉള്ളതിനാല്‍ ബന്ധം മോശമാക്കേണ്ട എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ കപ്പൽ കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാറാണ് കേസെടുക്കേണ്ടതെന്ന് തുറമുഖ വകുപ്പ് മന്ത്രി വാസവന്‍ അഭിപ്രായപ്പെട്ടു.
മേയ് 25നാണ് എം.എസ്.സി എല്‍സ-3 എന്ന ലൈബീരിയന്‍ കപ്പല്‍ കേരളാ തീരത്തിനടുത്ത് അപകടത്തില്‍പ്പെട്ടത്. സഹായത്തിനുള്ള സന്ദേശം കപ്പലില്‍ നിന്ന് ലഭിച്ച ഉടനെ കോസ്റ്റ് ഗാര്‍ഡും നാവികസേനയും സംഭവസ്ഥലത്തേക്ക് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പക്ഷെ പ്രതികൂല കാലാവസ്ഥ കാരണത്താല്‍ കപ്പലിലെ കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്‌നറുകളില്‍ 13 എണ്ണം അപകടകരമായ വസ്തുക്കള്‍ നിറച്ചവയാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കപ്പല്‍ പൂര്‍ണമായി മുങ്ങിയതോടെ സംസ്ഥാത്തിന്റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തായി കണ്ടെയ്‌നറുകള്‍ അടിഞ്ഞിരുന്നു.