തിരുവനന്തപുരം – വര്‍ധിച്ചു വരുന്ന ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും ഒരേപോലെ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. അമിതമായ സ്‌ക്രീന്‍ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുന്ന സാഹചര്യത്തിൽ സഹായത്തിനായി ഇതാ കേരള പൊലീസിൻ്റെ പുതിയ പദ്ധതി. കേരള പൊലീസ് സോഷ്യൽ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളിലെ മൊബൈൽ, ഇൻറർനെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ് അഥവാ ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതി. കൗൺസിലിങ്ങിലൂടെ കുട്ടികൾക്ക് ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ദേശീയ തലത്തിൽതന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്. കൗൺസിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികൾക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്. ഈ പദ്ധതിയിലൂടെ സ്കൂളുകൾ മുഖാന്തിരം ഡിജിറ്റൽ അഡിക്ഷന്റെ ദോഷങ്ങളെക്കുറിച്ചുള്ള ക്ലാസുകളെ കൂടാതെ കുട്ടികൾക്കും രക്ഷിതാക്കൾക്കും നേരിട്ടുള്ള കൗൺസിലിംഗും വളരെ ഫലപ്രദമായി നടത്തിവരുന്നു.
അനിയന്ത്രിതമായ ഡിജിറ്റൽ ഉപയോഗം, ഫോൺ ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളെ ബാധിക്കൽ എന്നിവ അഡിക്ഷൻ്റെ ലക്ഷണങ്ങളാണ്. അമിത ദേഷ്യം, അക്രമാസക്തരാകൽ, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാകുന്നത്.
മനഃശാസ്ത്ര വിദഗ്ധർ തയ്യാറാക്കിയ ഇന്റർനെറ്റ് അഡിക്ഷൻ ടെസ്റ്റിലൂടെയാണ് കുട്ടികളിലെ ഡിജിറ്റൽ ആസക്തിയുടെ തോത് ആദ്യം കണ്ടെത്തുക. മനശാസ്ത്ര വിദഗ്ധരുടെ മേൽനോട്ടത്തിൽ കുട്ടികളെ അഡിക്‌ഷനിൽ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗൺസലിങ്, മാർഗനിർദ്ദേശങ്ങൾ എന്നിവ നൽകും. ഡി ഡാഡ് സംവിധാനം ആരംഭിച്ച ജില്ലകളിൽ ഒരുവർഷത്തിനിടെ 1,400 കേസുകൾ പരിഹരിക്കാനായിട്ടുണ്ട്. രക്ഷിതാക്കൾക്ക് കുട്ടിയുമായി നേരിട്ടെത്തി പ്രശ്‌നപരിഹാരം നേടാം. സഹായം തേടുന്നവരുടെ വ്യക്തിഗത വിവരങ്ങൾ തികച്ചും രഹസ്യമായി തന്നെ സൂക്ഷിക്കും. 9497900200 എന്ന നമ്പറിലൂടെ ഡി-ഡാഡില്‍ ബന്ധപ്പെടാവുന്നതാണ്