തിരുവനന്തപുരം – ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളെ പോലും പിന്തള്ളി ആരോഗ്യ മേഖലയിൽ മുന്നേറ്റം കുറിച്ചിരിക്കുകയാണ് കേരളം. കേരളത്തിലെ ശിശുമരണ നിരക്ക് യുഎസിനേക്കാള്‍ കുറവാണെന്നാണ് ഏറ്റവും പുതിയ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ ശിശുമരണ നിരക്ക് വികസിത രാജ്യങ്ങളേക്കാള്‍ കുറവിലെത്തുന്നത്. ശിശു മരണ നിരക്കിന്റെ ദേശീയ ശരാശരി 25 ആണ്. രാജ്യത്ത് എറ്റവും കുറഞ്ഞ നിരക്കുള്ള സംസ്ഥാനമായ കേരളത്തില്‍ ശിശു മരണനിരക്ക് 5 മാത്രമാണ്. അമേരിക്കന്‍ ഐക്യനാടുകളില്‍ ശിശു മരണ നിരക്ക് 5.6 ആണ്. വികസിത രാജ്യത്തിനും താഴെയാണ് ഇപ്പോള്‍ കേരളത്തിലെ ശിശു മരണനിരക്ക്. കേരളം ആരോഗ്യ രംഗത്ത് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ നേട്ടമാണിതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കേരളത്തിലെ നവജാത ശിശു മരണ നിരക്ക് 4ല്‍ താഴെയാണ്. ദേശീയ തലത്തില്‍ 18 ഉള്ളപ്പോഴാണ് കേരളം 4ല്‍ എത്തിയത്. ഇത് വികസിത രാജ്യങ്ങള്‍ക്ക് തുല്യമാണ്. 2021ലെ ശിശു മരണനിരക്കായ 6ല്‍ നിന്നാണ് മികച്ച പ്രവര്‍ത്തനങ്ങളിലൂടെ 5 ആക്കി കുറയ്ക്കാനായത്. 2023-ല്‍ 1,000 കുഞ്ഞുങ്ങളില്‍ 5 മരണങ്ങള്‍ എന്ന ശിശു മരണനിരക്ക് രേഖപ്പെടുത്തിക്കൊണ്ടാണ് കേരളം പൊതുജനാരോഗ്യ രംഗത്ത് ശ്രദ്ധേയമായ മറ്റൊരു നാഴികക്കല്ല് കൈവരിച്ചത്. ഇത് അമേരിക്കയുടെ 1,000 ജനനങ്ങളില്‍ 5.6 എന്ന നിരക്കിനേക്കാള്‍ കുറവാണ്.
രാജ്യത്ത് ഗ്രാമീണ നഗര മേഖലകളില്‍ ശിശുമരണ നിരക്കിൽ വലിയ അന്തരമുണ്ട്. രാജ്യത്തെ ശരാശരി ഗ്രാമീണ മേഖലയില്‍ 28ഉം നഗര മേഖലയില്‍ 19 ഉം ആണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ കേരളത്തിൽ ഇരുമേഖലകളിലും ഒരേപോലെ മരണ നിരക്ക് കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗ്രാമനഗര വ്യത്യാസമില്ലാതെ ഒരേ പോലെ ആരോഗ്യ സേവനങ്ങൾ ജനങ്ങൾക്ക് പ്രാപ്തമാകുന്നു എന്നതിൻ്റെ തെളിവ് കൂടിയാണ് ഇത്.