തിരുവനന്തപുരം: കാലാവധി കഴിഞ്ഞ പഴയ സർക്കാർ വാഹനങ്ങൾ മാറ്റി പകരം പുതിയവ വാങ്ങാൻ 100 കോടിരൂപ ബഡ്‌ജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. ഒപ്പം 178.98 കോടി രൂപ കെഎസ്‌ആർടിസിയ്‌ക്കും അനുവദിച്ചു. ഇതിൽ 107 കോടി രൂപ ആധുനിക ബിഎസ്6 ഡീസൽ ബസുകൾ വാങ്ങാനാണ് ഉപയോഗിക്കുക.
അതിവേഗ റെയിൽപാത സംസ്ഥാനത്ത് കൊണ്ടുവരാനുള്ള ശ്രമം ഇനിയും തുടരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ എംഎൽഎമാർക്ക് അടുത്ത വർഷത്തെ ബഡ്‌ജറ്റ് സമ്മേളനത്തിന് വീതിയേറിയ ആറുവരി പാതയായ ദേശീയപാതയിലൂടെ തിരുവനന്തപുരത്ത് വരാൻ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു. ഒരിക്കലും നടപ്പാക്കാനാകില്ലെന്ന് പ്രഖ്യാപിച്ച 2016ന് മുൻപ് സർക്കാർ ഉപേക്ഷിച്ച ദേശീയ പാതാ വികസനമാണ് ഇപ്പോൾ യാഥാർത്ഥ്യമായതെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.
ഈ വർഷം അവസാനത്തോടെ ദേശീയ പാത ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. മലയോര ഹൈവേയും തീരദേശ ഹൈവേയും യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനം വേഗത്തിൽ നടക്കുകയാണ്. പൊന്മുടിയിൽ റോപ്പ്‌വേ സാദ്ധ്യതാ പഠനത്തിന് 50 ലക്ഷം രൂപ വകയിരുത്തി. അതിവേഗം വളർച്ചയുടെ ഘട്ടത്തിലാണ് കേരളമെന്നും പ്രതിസന്ധിയെ അതിജീവിച്ച് ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.