തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റിൽ കാർഷികമേഖലയ്ക്ക് ആശ്വാസമായി നിരവധി പദ്ധതികളാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്. കാർഷികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 227.4 കോടി രൂപയാണ് ഇക്കുറി മാറ്റിവച്ചിരിക്കുന്നത്. സമഗ്ര പച്ചക്കറി വികസന പദ്ധതിക്കായി 78.45 കോടി രൂപയും നെല്ല് വികസനത്തിന് 150 കോടിയും ക്ഷീരവികസനത്തിന് 120 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
മത്സ്യമേഖലയിൽ തൊഴിലെടുക്കുന്നവരുടെ ഉന്നമനത്തിനായും പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. മത്സ്യമേഖലയ്ക്ക് മാത്രമായി 295 കോടി രൂപയാണ് അനുവദിക്കാൻ പോകുന്നത്. മത്സ്യത്തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷൂറൻസിന് പത്ത് കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. തീരദേശസംരക്ഷണത്തിന് പത്ത് കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ഇതുകൂടാതെ കേരളത്തിന്റെ പാരമ്പര്യ വ്യവസായമായ കയർ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് 107.6 കോടി രൂപയും ഖാദി വ്യവസായത്തിന് 14.8 കോടി രൂപയും ഗ്രാമീണ ചെറുകിട പദ്ധതികൾക്കായി 212 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.