കോഴിക്കോട്: ഇന്ത്യയിൽ നിന്ന് സ്വകാര്യ ഹജ് ഗ്രൂപ്പുകൾ വഴി ഇത്തവണ തീർഥാടനം ഉദ്ദേശിക്കുന്നവരുടെ യാത്രയിൽ അനിശ്ചിതത്വം തുടരുന്നതിനിടെ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കത്തെഴുതി. യാത്രാ പ്രതിസന്ധി സംബന്ധിച്ച് ദ മലയാളം ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എല്ലാ വർഷവും ഹജ്ജ് യാത്രക്ക് കുറ്റമറ്റ രീതിയിൽ സംവിധാനമൊരുക്കുന്ന കേന്ദ്ര സർക്കാർ ഈ അനിശ്ചിതത്വം അവസാനിപ്പിക്കാൻ മുൻകൈ എടുക്കണമെന്നും സ്വകാര്യ ക്വാട്ട മുഴുവൻ പുനഃസ്ഥാപിക്കാൻ നയതന്ത്ര ഇടപെടൽ തേടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
യാത്ര നടപടികൾ വേഗത്തിലാക്കി തടസ്സമോ അനിശ്ചിതത്വമോ ഇല്ലാതെ സുഗമമായി തീർഥാടനം ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നും തീർഥാടനം തടസ്സപ്പെട്ടാൽ ഹജ്ജ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ കാലങ്ങളായി നിൽക്കുന്ന നമ്മുടെ നാടിന്റെ സൽകീർത്തിയെ അത് ബാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സാമ്പത്തികവും വൈകാരികവുമായ നഷ്ടങ്ങളുണ്ടാക്കുന്ന ഈ വിഷയത്തിൽ അടുത്ത ദിവസങ്ങളിലെ സൗദി സന്ദർശന വേളയിൽ ഇടപെടണമെന്നും ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് യാത്ര കൂടുതൽ വ്യവസ്ഥാപിതമാക്കാൻ നടപടി
സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. നേരത്തെ ‘റോഡ് ടു മക്ക’ പദ്ധതിയിൽ ഇന്ത്യയെ ഉൾപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടും സൗദി ഭരണകൂടത്തിനും ഇന്ത്യൻ പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു.