മലപ്പുറം: വെസ്റ്റേൺ സൗദിയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ ഉന്നതപഠന സൗകര്യം മുൻനിർത്തി നീറ്റ് (NEET-UG), ജെ.ഇ.ഇ (JEE) പരീക്ഷകൾക്ക് ജിദ്ദയിൽ പുതിയ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ‘ജിദ്ദ കേരള പൗരാവലി’ ഭാരവാഹികൾ ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് നിവേദനം സമർപ്പിച്ചു.
സൗദി അറേബ്യയിലെ പടിഞ്ഞാറൻ മേഖലയിലെ പത്ത് ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികളിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികൾ മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾക്കായി തയ്യാറെടുക്കുന്നുണ്ട്. നിലവിൽ സൗദി അറേബ്യയിൽ റിയാദിൽ മാത്രമാണ് എൻ.ടി.എ (NTA) പരീക്ഷാ കേന്ദ്രമുള്ളത്. ജിദ്ദ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ മേഖലയിലെ നഗരങ്ങളിൽ നിന്ന് 1,300 മുതൽ 1,400 കിലോമീറ്ററോളം ദൂരം യാത്ര ചെയ്ത് റിയാദിൽ പോയി പരീക്ഷ എഴുതേണ്ടി വരുന്നത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കടുത്ത സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും ബോർഡ് പരീക്ഷകളുടെ അതേ സമയത്താണ് എൻട്രൻസ് പരീക്ഷകളും നടക്കുന്നത് എന്നതിനാൽ ഇത്രയും ദൂരം യാത്ര ചെയ്യുന്നത് കുട്ടികളുടെ പഠനത്തെയും പ്രകടനത്തെയും പ്രതികൂലമായി ബാധിക്കുന്നു.
യാത്രാ ടിക്കറ്റുകളുടെ ലഭ്യതക്കുറവും രക്ഷിതാക്കൾക്ക് തൊഴിലുടമകളിൽ നിന്ന് അവധി ലഭിക്കാത്തതും വലിയ പ്രതിസന്ധിയാണ്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ കീഴിൽ വരുന്ന വെസ്റ്റേൺ റീജിയണിലെ പത്തോളം സ്കൂളുകളിൽ നിന്നായി അഞ്ഞൂറിലധികം വിദ്യാർത്ഥികളാണ് ഓരോ വർഷവും ഇത്തരം മത്സരപരീക്ഷകൾക്ക് ഒരുങ്ങുന്നത്. റിയാദിലെ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പരീക്ഷ നടത്തുന്നതുപോലെ ജിദ്ദ കോൺസുലേറ്റിന്റെ നിയന്ത്രണത്തിൽ സുഗമമായി പരീക്ഷ നടത്താനുള്ള എല്ലാ സൗകര്യങ്ങളും ജിദ്ദയിൽ ലഭ്യമാണ്.
‘നിയോം’ (NEOM) മെഗാ സിറ്റി പദ്ധതിയുടെ വികസനത്തോടെ കൂടുതൽ ഇന്ത്യൻ പ്രൊഫഷണലുകൾ ഈ മേഖലയിലേക്ക് എത്തുന്നത് കണക്കിലെടുത്ത് ജിദ്ദക്ക് പുറമെ അബഹ, തബൂക്ക് എന്നിവിടങ്ങളിലും എൻ.ടി.എ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കാൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി, ജിദ്ദ കേരള പൗരാവലി എക്സിക്യൂട്ടിവ് അംഗം കോയിസ്സൻ ബീരാൻ, മാധ്യമപ്രവർത്തകൻ വഹീദ് സമാൻ എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.







