കോഴിക്കോട്: കേരളത്തിലുടനീളം പെരുമഴ തുടരുന്നു. തുടരുന്ന മൺസൂൺ മഴയിൽ വ്യാപക നാശനഷ്ടങ്ങൾ. ഇന്നലെ ആരംഭിച്ച മഴ രാത്രിയിലും തുടർന്നതിനെ തുടർന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ പെയ്യുന്ന തീവ്രമായ മഴയ്ക്ക് ജൂൺ മൂന്നോടെ ശമനമാകും എന്നാണ് കാലാവസ്ഥാ വകുപ്പ് കരുതുന്നത്.
മഴയെ തുടർന്ന് ഒൻപത് ജില്ലകളിൽ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട്, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് അവധി. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. എം.ജി സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.
മഴയിലും കാറ്റിലും കെഎസ്ഇബിയുടെ നാശനഷ്ടങ്ങൾ നൂറ് കോടി കവിഞ്ഞു. വിതരണ മേഖലയിൽ ഏകദേശം 120 കോടിയുടെ നഷ്ടമുണ്ടായി. 2190 ഹൈടെൻഷൻ പോസ്റ്റുകളഉം 16000-ലേറെ ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. അരലക്ഷത്തിലേറെ സ്ഥലങ്ങളിൽ വൈദ്യുതി ലൈൻ പൊട്ടിവീണു.
കനത്തുപെയ്യുന്ന മഴയിൽ നദികളും ജലാശയങ്ങളും കരകവിയുകയും കൃഷിയടക്കം വൻതോതിലുള്ള നാശനഷ്ടങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കടലേറ്റവും ഉയർന്ന തിരമാലയും കാരണം തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള തീരങ്ങളിൽ റെഡ് അലേർട്ടും മലപ്പുറം മുതൽ കാസർകോട് വരെയുള്ള തീരപ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടും തുടരും എന്ന് അധികൃതർ അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കെ.ജെ ജെയിംസ് ആണ് മരിച്ചത്.
കനത്ത കാറ്റിനെ തുടർന്ന് എറണാകുളം ജില്ലയിലെ കുമ്പളം കായലിൽ വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി. പറവൂർ കെടാമംഗലം മുളവുണ്ണിരാമ്പറമ്പിൽ രാധാകൃഷ്ണനെയാണ് കാണാതായത്. കൂടെയുണ്ടായിരുന്നയാൾ നീന്തി രക്ഷപ്പെട്ടു. കായലിൽ മീൻ പിടിക്കുന്നതിനിടെ വൈകിട്ട് ആറു മണിയോടെ ശക്തമായ കാറ്റിൽ വള്ളം മറിയുകയായിരുന്നു.
കാസർകോട് ജില്ലയിലെ മൂഡംബൈലിൽ വാഹനങ്ങൾ ഒഴുകിപ്പോയി. ആളുകളെ മാറ്റിപ്പാർപ്പിക്കുകാണ്.
പാവൂർ, ഗെറുകട്ടെ, മച്ചമ്പാടി, പൊസോട്ട് മേഖലകളിൽ വെള്ളക്കെട്ട രൂപപ്പെട്ടു.
ഇടുക്കിയിലെ പൊൻമുടി, പാംബ്ല, കല്ലാർക്കുട്ടി, മലങ്കര ഡാമുകൾ തുറന്നു. മൂവാറ്റുപഴയിൽ ജലനിരപ്പ് ഉയർന്നു