തിരുവനന്തപുരം– തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 20 ലക്ഷം രൂപ വിലവരുന്ന ഉപകരണം കാണാനില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ജനപ്രതിനിധിയുടെ പണം കൊണ്ട് വാങ്ങിയ ഓസിലോസ്കോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കാണാനില്ലെന്നാണ് വീണ ജോർജ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നും വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണമില്ലെന്ന് ഫെയ്സ്ബുക് പോസ്റ്റിൽ വെളിപ്പെടുത്തിയ ഹാരിസ് ചിറക്കലിനോട് വിശദീകരണം തേടിയ നടപടിയെ കുറിച്ചും വീണ ജോർജ് സംസാരിച്ചു. അത് സ്വാഭാവിക നടപടിയാണെന്നാണ് അവർ വ്യക്തമാക്കിയത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എംപിയുടെ ഫണ്ടിൽനിന്ന് വാങ്ങിയ ഉപകരണത്തിന്റെ ഒരു ഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തി. ഇതിന് മുമ്പ് ഇത് റിപ്പോർട്ട് ചെയ്തിരുന്നില്ലായെന്നും വീണാ ജോർജ് പറഞ്ഞു.
എന്നാൽ, രണ്ട് വർഷം മുമ്പാണ് ഈ ഉപകരണങ്ങൾ കാണാതായത്. ഡോ. ഹാരിസ് ജോലിക്ക് പ്രവേശിച്ചിട്ട് ഒരു വർഷം മാത്രമാണ് ആകുന്നത്. അതേസമയം, ഡോക്ടറെ മോഷണക്കേസിൽ കുടുക്കാനുള്ള ശ്രമമാണ് അന്വേഷണമെന്ന പേരിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചു. സത്യം പറഞ്ഞ ഡോക്ടറെ ക്രൂശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.