തിരുവനന്തപുരം: പകുതി വിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്പ്, തയ്യൽമെഷീൻ തുടങ്ങിയവ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത സംഭവത്തിൽ ഇതുവരെ ലഭിച്ചത് അയ്യായിരത്തിലേറെ പരാതികൾ. വിവിധ പൊലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകളെടുത്തു. തട്ടിപ്പിനിരയായ കൂടുതൽപേർ രംഗത്തു വരുന്നതോടെ പരാതികൾ ഇനിയും കൂടും. രണ്ട് ദിവസത്തിനകം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ്എബ്രഹാം വ്യക്തമാക്കി.
അറസ്റ്റിലായ മുഖ്യപ്രതി അനന്തുകൃഷ്ണൻ 19 ബാങ്ക് അക്കൗണ്ടുകളിലൂടെ 450 കോടിയിലേറെ ഇടപാടുകൾ നടത്തിയെന്നാണ് വിവരം. ഇതേക്കുറിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടത്തും. വിദേശത്തേക്ക് പണംകടത്തിയോ, കള്ളപ്പണമിടപാട് നടത്തിയോ എന്നിവയടക്കം ഇ.ഡി അന്വേഷിക്കും. അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിരുന്നു.
അനന്തുകൃഷ്ണൻ കുടുംബാംഗങ്ങളുടെയും സ്വന്തം പേരിലുമായി കർണാടകത്തിലടക്കം കോടികളുടെ ഭൂമി വാങ്ങിക്കൂട്ടിയതായും കണ്ടെത്തി. ഇവ കണ്ടുകെട്ടാനാണ് പൊലീസ് നീക്കം. രാഷ്ട്രീയ, ഭരണ, സാമൂഹ്യ രംഗത്തുള്ള ഉന്നതരെ കരുവാക്കിയായിരുന്നു അനന്തുകൃഷ്ണൻ സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയത്.
കമ്പനികളുടെ സാമൂഹ്യ സുരക്ഷാനിധി (സി.എസ്.ആർ ഫണ്ട്) ലഭ്യമാക്കി പകുതി വിലയ്ക്ക് സ്കൂട്ടറടക്കം ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്തു. പകുതി വില മുൻകൂറായി വാങ്ങിയായിരുന്നു തട്ടിപ്പ്. 200 സംഘടനകളടങ്ങിയ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകളെയും ചാരിറ്റബിൾ സൊസൈറ്റികളെയും പദ്ധതിയിൽ ഉൾപ്പെടുത്തി ഗുണഭോക്താക്കളെ കണ്ടെത്തി. വിശ്വാസ്യത നേടാൻ ഹൈക്കോടതി റിട്ട.ജഡ്ജി സി.എൻ.രാമചന്ദ്രൻ നായരെ പദ്ധതിയുടെ ഉപദേശകനാക്കി.
സർദാർ പട്ടേലിന്റെ പേരിലും ഇൻസ്റ്റിറ്റ്യൂട്ടുണ്ടാക്കി. കണ്ണൂർ, ഇടുക്കി, എറണാകുളം റൂറൽ, കോഴിക്കോട് എന്നിവിടങ്ങളിലാണ് തട്ടിപ്പ് ഏറെയും. ഫണ്ട് നൽകിയ കമ്പനികളെയും വാഹന, ലാപ്ടോപ്പ് നിർമ്മാതാക്കളെയും കബളിപ്പിച്ചു. അനന്തുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. പദ്ധതിയുമായി സഹകരിച്ച കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ്, സായിഗ്രാം എക്സിക്യുട്ടീവ് ഡയറക്ടർ ആനന്ദകുമാർ എന്നിവരെ വഞ്ചനക്കേസിൽ പ്രതികളാക്കിയിട്ടുണ്ട്.