മലപ്പുറം- നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രചാരണോദ്ഘാടനത്തിൽ പാണക്കാട് കുടുംബത്തിൽ നിന്നുള്ള ആരും പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി പ്രചാരണം. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുത്തില്ല എന്നാണ് ഒരു മാധ്യമം വാർത്ത നൽകിയത്. ഹജ് കർമ്മത്തിൽ പങ്കെടുക്കുന്നതിനായി സാദിഖലി ശിഹാബ് തങ്ങൾ നിലവിൽ മക്കയിലാണുള്ളത്. നിലമ്പൂരിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ മുസ്ലിം ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും അതുകൊണ്ടാണ് പാണക്കാട് കുടുംബത്തിൽനിന്നുള്ള ആരും തെരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നത് എന്നുമാണ് മാധ്യമ വ്യാഖ്യാനം.
പാണക്കാട് കുടുംബത്തിനെതിരെ നേരത്തെ ആര്യാടൻ ഷൗക്കത്ത് നടത്തിയ പരാമർശവും വിട്ടുനിൽക്കുന്നതിന് കാരണമായി വ്യാഖ്യാനിക്കപ്പെട്ടു. നാലു ദിവസം മുമ്പാണ് സാദിഖലി ശിഹാബ് തങ്ങൾ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക അതിഥിയായി മക്കയിൽ എത്തിയത്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങൾ ഇന്ന് മറ്റൊരു പരിപാടിയിലായിരുന്നു. പാണക്കാട് കുടുംബം വിട്ടുനിന്നു എന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. നാളെ പ്രചാരണോദ്ഘാടനം നിർവഹിക്കുന്നത് അബ്ബാസലി ശിഹാബ് തങ്ങളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാദിഖലി ശിഹാബ് തങ്ങൾ ഹജ് നിർവഹിക്കുന്നതിനായി മക്കയിലാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.