തിരുവനന്തപുരം- ആർ.എസ്.എസുമായി ഒരു കാലത്തും സി.പി.എം സഖ്യമോ ധാരണയോ ഉണ്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷ് പറഞ്ഞ കാര്യം സംബന്ധിച്ച് അദ്ദേഹം തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും വിവാദത്തിന് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർ.എസ്.എസുമായി ഇന്നലെയും ബന്ധമില്ല, ഇന്നും ബന്ധമില്ല, നാളെയും ബന്ധമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു വർഗീയതയെയും ഒപ്പം കൂട്ടാൻ സി.പി.എം തയ്യാറായിട്ടില്ല. എല്ലാ വർഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സി.പി.എം സ്വീകരിച്ചത്.
കോൺഗ്രസും ലീഗുമാണ് വർഗീയതയെ താലോലിച്ചത്. കോ.ലീ.ബി സഖ്യം നമ്മുടെ നാടിനുണ്ടായ അനുഭവമാണ്. ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് ഞങ്ങൾക്കെതിരെ കോൺഗ്രസ് കളിച്ച കളിയും നമ്മുടെ നാട് കണ്ടതാണ്. അതൊന്നും പെട്ടെന്ന് മറന്നുപോകുന്ന കാര്യമല്ല. ഞങ്ങളുടെ 215 സഖാക്കളെ കൊലപ്പെടുത്തിയ ആളുകളാണ് ആർ.എസ്.എസ്. അതെല്ലാം ഈ നാട്ടിൽ സംഭവിച്ചതാണല്ലോ. ഈ 215-ൽ ഏതെങ്കിലും ഒരാളുടെ കാര്യത്തിലെങ്കിലും ആർ.എസ്.എസ് ചെയ്തത് ശരിയായില്ല എന്ന് കോൺഗ്രസ് പറഞ്ഞിട്ടുണ്ടോ. ആർ.എസ്.എസ് ശാഖക്ക് കാവൽ നിൽക്കലായിരുന്നു ഞങ്ങൾക്ക് പണിയെന്ന് പറഞ്ഞത് കോൺഗ്രസിന്റെ പഴയ പ്രസിഡന്റാണ്. ഇതെല്ലാം നമ്മുടെ നാട് കൃത്യമായി മനസിലാക്കിയ കാര്യമാണ്. ഏതെങ്കിലും തരത്തിൽ വിവാദമുണ്ടാക്കി ആർ.എസ്.എസുമായി ബന്ധപ്പെടുത്തി സി.പി.എമ്മിനെ ചിത്രീകരിക്കാം എന്ന് വിചാരിച്ചാൽ അത് എളുപ്പം നടപ്പാകുന്ന കാര്യമില്ല. ആർ.എസ്.എസുമായി നമുക്ക് ഒരു യോജിപ്പുമില്ല. ആർ.എസ്.എസിനെതിരെ പോരാടുന്നവരാണ് കമ്യൂണിസ്റ്റുകാർ. ഞങ്ങളെ കൊലപ്പെടുത്താൻ ആയുധമൊരുക്കി കാത്തിരിക്കുന്ന വർഗീയ കൂട്ടമാണ് ആർ.എസ്.എസ്. അവരോട് ഒരു തരത്തിലുള്ള സന്ധിയുമില്ല. കോൺഗ്രസിനെയോ യു.ഡി.എഫ് കക്ഷികളെയോ അല്ല, കമ്യൂണിസ്റ്റുകളെയാണ് അവർ ആഭ്യന്തര ശത്രുക്കാളായി കണ്ടത്.
കോൺഗ്രസിനോടും ഇന്ദിരാഗാന്ധിയോടുമുള്ള ആർ.എസ്.എസിന്റെ സമീപനം എന്തായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് മറക്കരുത്. ഇന്ദിരാഗാന്ധി ആർ.എസ്.എസുമായി നല്ല ബന്ധമാണ് പുലർത്തിയത് എന്ന് വ്യക്തമാക്കുന്ന പുസ്തകങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർ.എസ്.എസിന്റെ പിന്തുണയില്ലെങ്കിൽ 350 സീറ്റ് നേടാൻ കഴിയില്ലെന്ന് ഇന്ദിരാഗാന്ധി സൂചിപ്പിക്കുന്ന പ്രസ്താവനകൾ വിശദീകരിക്കുന്ന പുസ്തകമുണ്ട്. കേരളത്തിലും കോൺഗ്രസ് -ബി.ജെ.പി ധാരണ ശക്തമായിരുന്നുവെന്നും പിണറായി പറഞ്ഞു. ഇ.എം.എസിനെ തോൽപ്പിക്കാൻ ജനസംഘം കോൺഗ്രസുമായി ചേർന്നു. ദീൻദയാൽ ഉപാധ്യയയും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി ഇ.എം.എസിനെ തോൽപ്പിക്കാൻ പട്ടാമ്പിയിൽ പ്രസംഗിച്ചു. പാലക്കാട്ട് എ.കെ.ജിയെ തോൽപ്പിക്കാനും കോൺഗ്രസ്-ജനസംഘം ധാരണയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കപ്പലപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കേരള തീരത്തിനടുത്തായി ഉണ്ടായ കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് കടലിലും കരയിലുമായി അടിയുന്ന വസ്തുക്കളും അതിന്‍റെ അനുബന്ധ വിവരശേഖരണത്തിനുമായി ഒരു വെബ് ആപ്ലിക്കേഷന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വികസിപ്പിച്ചിട്ടുണ്ട്. വസ്തു കണ്ടെത്തിയ വ്യക്തിയുടെ പേര്, മൊബൈല്‍ നമ്പര്‍, കാണപ്പെട്ട വസ്തുവിന്‍റെ അടിസ്ഥാന വിവരങ്ങള്‍, വസ്തു കാണപ്പെട്ട ലൈവ് ലൊക്കേഷന്‍ അല്ലെങ്കില്‍ അടുത്ത ലാന്‍ഡ്മാര്‍ക്ക്, ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഈ ആപ്ലിക്കേഷന്‍ വഴി ശേഖരിക്കുന്നത്. കപ്പലപകടവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് 65 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തി. ഇവ വിവിധ പോര്‍ട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം കോവളം ഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയ 21 ബാരലുകള്‍ വിഴിഞ്ഞം തുറമുഖത്തെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് എന്ന് സംശയിക്കുന്ന 2 ബാരലുകള്‍ കൊല്ലം ജില്ലയിലെ ആലപ്പാട്, കാസര്‍കോട് ജില്ലയിലെ കുമ്പള കോയിപ്പാടി എന്നിവിടങ്ങളില്‍ കരക്കടിഞ്ഞിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട വാന്‍ഹായ് 503 കപ്പല്‍ നിലവില്‍ കേരള തീരത്തു നിന്ന് 57 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ ദൂരത്തിലേയ്ക്ക് മാറ്റുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു. കപ്പലില്‍ ഇപ്പോഴും തീയും പുകയും ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
കപ്പലില്‍ നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്നറുകള്‍ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാന്‍ സാധ്യതയുള്ളതായി കോസ്റ്റ് ഗാര്‍ഡ്, ഐ. ടി. ഒ പി. എഫ് എന്നിവരില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ പാടില്ല. 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കണം. ഇത്തരം വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ 112 ല്‍ വിളിച്ച് വിവരം അറിയിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇസ്രായേല്‍- ഇറാന്‍
സയണിസ്റ്റ് ഭീകരത ലോകസമാധാനത്തിനു തന്നെ വെല്ലുവിളിയുണര്‍ത്തുന്ന ഘട്ടമാണിത്. അന്താരാഷ്ട്ര നിയമങ്ങളും എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ഒത്താശയോടെ ഇറാനെതിരെ അവര്‍ നടത്തുന്ന ആക്രമണം ഉടനടി നിര്‍ത്താന്‍ ലോകമാകെ ഒന്നിച്ച് സ്വരമുയര്‍ത്തണം.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്‍റെ ആക്രമണം തടയാന്‍ ഉടന്‍ ഇടപെടണം. ഇന്ത്യാ ഗവണ്മെന്‍റ് പശ്ചിമേഷ്യയില്‍ സമാധാനത്തിനും നീതിക്കും വേണ്ടി വ്യക്തമായ നിലപാട് സ്വീകരിക്കാനും ഇസ്രയേലിനെതിരെ ശക്തമായ പ്രതിഷേധ സ്വരമുയര്‍ത്താനും തയ്യാറാകണം.
ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്ന കേരളീയര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഡല്‍ഹി കേരള ഹൗസിലെ റസിഡന്‍റ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.
ഡല്‍ഹിയിലെത്തുന്ന കേരളീയര്‍ക്ക് കേരളഹൗസില്‍ താമസസൗകര്യം ഒരുക്കും. ഇതിനു ശേഷം വിമാനം ലഭ്യമാകുന്ന മുറയ്ക്ക് മലയാളികളെ കേരളത്തിലേക്ക് അയയ്ക്കും.
ഇറാനിലേയും ഇസ്രയേലിലേയും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ തിരികെ കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്‍ററിന്‍റെ ഹെല്‍പ്പ്ലൈന്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്‍റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍), +918802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍). ഇവരുടെ വിവരം വിദേശകാര്യമന്ത്രാലയത്തിനും ഇറാനിലേയും ഇസ്രയേലിലേയും ഇന്ത്യന്‍ എംബസികള്‍ക്കു കൈമാറുകയും തുടര്‍ നടപടികള്‍ക്കു വഴിയൊരുക്കുകയും ചെയ്യും.