ഇടുക്കി– അണക്കരയില്‍ വാഹനാപകടത്തില്‍ മരിച്ച പതിനെട്ടുകാരന്‍ ഷാനറ്റ് ഷൈജുവിന്റെ സംസ്‌കാരത്തിനായി അമ്മയെ കാത്തിരുന്ന് കുടുംബം. രണ്ടര മാസം മുന്‍പ് ജോലി അന്യേഷിച്ച് കുവൈറ്റില്‍ പോയ അമ്മ തടങ്കലിലായതിനാല്‍ തിരികെ വരാന്‍ കഴിയാത്തതിനാലാണ് മകന്റെ സംസ്‌കാരചടങ്ങ് പ്രതിസന്ധിയിലായത്. ഏജന്‍സി ചതിച്ച ജിനുവിനെ കുവൈറ്റ് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുവൈറ്റിലെ ഒരു വീട്ടില്‍ കുട്ടിയെ നോക്കാനുള്ള ജോലിക്കാണ് ജിനു പോയത്. ജോലി ഭാരവും ആരോഗ്യ പ്രശ്‌നങ്ങളും കാരണം ജോലി തുടരാന്‍ പറ്റാത്ത അവസ്ഥയിലായി. വാഗ്ദാനം ചെയ്ത ശമ്പളവും കിട്ടിയില്ല. വിവരങ്ങൾ ഏജന്‍സിയെ അറിയിച്ചപ്പോള്‍ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്ത് തടവിലാക്കുകയായിരുന്നു.
ചൊവ്വാഴ്ചയാണ് അണക്കര സ്വദേശി ഷാനറ്റ് ഷൈജുവും സുഹൃത്ത് അലനും ബൈക്കപ്പകടത്തില്‍ മരിച്ചത്. അമ്മ വരുന്നതും കാത്ത് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുവൈറ്റ് മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ ഏജന്‍സിയുടെ തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട് കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ എത്തി. കോടതി നടപടികള്‍ക്ക് ശേഷം തടങ്കലിലാണിപ്പോള്‍. താല്‍ക്കാലിക പാസ്‌പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച തിരികെ വരാനിരിക്കുമ്പോഴാണ് വീണ്ടും യാത്ര പ്രതിസന്ധിയിലാവുകയായിരുന്നു. ബുധനാഴ്ചവരെ സംസ്‌കാര ചടങ്ങുകള്‍ ജീനുവിന് വേണ്ടി നീക്കിവെച്ചിട്ടുണ്ട്