കൊച്ചി- നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിധി പറയും. പൾസർ സുനി അടക്കമുള്ള പ്രതികൾ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കേരളം സമീപകാലത്ത് കണ്ട ഏറ്റവും പ്രമാദമായ കേസിലാണ് വിധി വരുന്നത്. നടൻ ദിലിപാണ് കേസിലെ എട്ടാം പ്രതി. മുഴുവൻ പ്രതികളും അടുത്ത മാസം എട്ടിന് കോടതിയിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. കുറ്റകൃത്യം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. സുപ്രീം കോടതി അടക്കമുള്ള നിയമസംവിധാനങ്ങളുടെ ശക്തമായ ഇടപെടലിന് ശേഷമാണ് വിധി എത്തുന്നത്. ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയെന്നാണ് ദിലീപിന് എതിരായ കുറ്റം.
2017 ഫെബ്രുവരി പതിനേഴിനാണ് തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേ നടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തപ്പെടുകയും ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് 85 ദിവസം റിമാൻഡിൽ കഴിയുകയും പിന്നീട് സോപാധികജാമ്യം നേടുകയും ചെയ്തിരുന്നു. നടിയെ ആക്രമിക്കുവാൻ വാടകഗുണ്ടകളെ ഏർപ്പെടുത്തിയെന്നും ഇതിൽ ലൈംഗിക അതിക്രമം ഉൾപ്പെടെ അതീവ ഗുരുതരമായ കുറ്റങ്ങൾ ദിലീപ് ചെയ്തെന്നുമാണ് പ്രോസിക്യൂഷൻ ആരോപണം.
നടി സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ ഓടിച്ചിരുന്നത് മാർട്ടിൻ എന്ന ഡ്രൈവറായിരുന്നു. നടി സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ വാൻ ഇടിപ്പിച്ചായിരുന്നു ഗുണ്ടകൾ ആക്രമണത്തിനു തുടക്കം കുറിച്ചത്. പൾസർ സുനി എന്ന ക്രിമിനൽ ഉൾപ്പെടെയുള്ള ആക്രമി സംഘം നടിയുമായി കാറിൽ ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങുകയും ഇതിനിടെ അവർ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്ത ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.
സംഭവം നടന്നതിനുശേഷം നടി ആദ്യം അഭയം തേടിയത് സംവിധായകൻ ലാലിന്റെ ഭവനത്തിലായിരുന്നു. താമസിയാതെ സ്ഥലം എം.എൽ.എ കൂടിയായ പി.ടി. തോമസ് കൂടി സ്ഥലത്തെത്തിയതോടെ കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യപ്പെട്ട പെൺകുട്ടി പൊലീസിൽ വിവരമറിയിക്കുകയും അതനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യപ്പെടുകയുമുണ്ടായി. ഈ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ പൊലീസ് നാടകീയമായി ആലുവ ജുഡീഷ്യൽ കോടതിയിൽ കീഴടങ്ങാനത്തിയപ്പോൾ പിടികൂടുകയും ചെയ്തു. നേരത്തെ നടൻ മുകേഷ് ഉൾപ്പെടെയുള്ള സിനിമാ താരങ്ങളുടെ ഡ്രൈവർ ജോലി ചെയ്തിരുന്ന ഇയാൾ ക്രിമിനൽ പശ്ചാത്തലം ഉള്ളയാളായിരുന്നു. ആക്രമിപ്പെട്ടാലും അശ്ലീല ദൃശ്യങ്ങൾ പകർത്തിയാലും നടി അതു പുറംലോകത്തെ അറിയിക്കില്ലെന്നായിരുന്നു ക്വട്ടേഷൻ നൽകിയവർ പൾസർ സുനിക്കു നൽകിയിരുന്ന ധൈര്യം.
പൾസർ എന്ന അപരനാമത്തിലറിയപ്പെടുന്ന സുനി എന്ന സുനിൽ കുമാർ, ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിൻ, തിരുവല്ല സ്വദേശി പ്രദീപ്, വിജീഷ്, മണികണ്ഠൻ, വടിവാൾ സലിം, ചാർലി, മേസ്തിരി സുനിൽ, വിഷ്ണു, എന്നിവരായിരുന്നു കേസിലെ പ്രധാന പ്രതികൾ. ദിലീപ് പ്രതിപ്പട്ടികയിൽ എട്ടാം സ്ഥാനത്താണുള്ളത്. ദിലീപിന് ഈ പീഡനത്തിൽ പങ്കുണ്ടാകാമെന്ന് ഈ സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽത്തന്നെ പ്രചരിച്ചിരുന്നു. ഈ പെൺകുട്ടിയോടു മുൻവിരോധമുണ്ടായിരുന്ന ദിലീപ് പകവീട്ടിയതായിരിക്കാമെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ആദ്യഘട്ടത്തിൽ പൾസർ സുനി യാതൊരു സൂചനകളും നൽകിയിരുന്നില്ല. പണത്തിനു വേണ്ടിയുള്ള ഒരു തട്ടിക്കൊണ്ടു പോകലും ദൃശ്യങ്ങൾ പകർത്തലുമെന്നായിരുന്നു അയാളുടെ ആദ്യമൊഴികൾ. എന്നാൽ മൊഴികളിലെ വൈരുദ്ധ്യങ്ങൾ പല സംശയങ്ങൾക്കും ഇടയാക്കി.
ആരോപിതനായ നടൻ ദിലീപ് പ്രതിയായ സുനിയെ ഏകദേശം മൂന്നിലേറെ തവണ ബന്ധപ്പെട്ടിരുന്നു എന്ന സൂചന ആദ്യംതന്നെ പോലീസിന് ലഭിച്ചിരുന്നു. കേസിൽ പിന്നീടുണ്ടായ വഴിത്തിരിവുകളും നടനെതിരെയുള്ള കുരുക്കു മുറുകുന്നതിനു കാരണമായി.
പൾസർ സുനിയെന്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി തന്റെ മൊബൈലിൽ പകർത്തിയ നടിയുടെ ദൃശ്യങ്ങൾ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുകയും ഈ അന്വേഷണം പോലീസിനു നടനിലേയ്ക്കു എത്തുന്നതിനു സഹായകമാവുകയും ചെയ്തു. ക്രൂരമായ പീഡനം പകർത്തിയ ദൃശ്യങ്ങൾ നടനു ലഭിച്ച വഴി വിശദമായ അന്വേഷണങ്ങളിലൂടെ പോലീസ് മനസ്സിലാക്കിയിരുന്നു. പീഡനത്തിനുശേഷം പ്രതി ആദ്യം കോയമ്പത്തൂർ നഗരത്തിലേയ്ക്കു കടന്നിരുന്നു. ദൃശ്യങ്ങൾ പോലീസ് വീണ്ടെടുക്കുകയും ചെയ്തു. എന്നാൽ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ദുരൂഹമായി അപ്രത്യക്ഷമായിരുന്നു. ഇത് കൊച്ചിയിലെ ഗോശ്രീ പാലത്തിൽനിന്ന് കായലിലേയ്ക്ക് എറിഞ്ഞു കളഞ്ഞുവെന്നു പ്രതി മൊഴി നൽകിയതനുസരിച്ച് പ്രദേശം പോലീസ് അരിച്ചു പെറുക്കിയെങ്കിലും കണ്ടെടുക്കുവാൻ സാധിച്ചില്ല.
നടൻ ഉൾപ്പെടെയുള്ള ആദ്യ എട്ടു പ്രതികളുടെ പേരിൽ കൂട്ട ബലാൽസംഗകുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത്. 8 മുതൽ 12 വരെയുള്ള പ്രതികൾക്കുമേൽ ഗൂഢാലോചനാക്കുറ്റവും ചുമത്തപ്പെട്ടു. ഇതിൽ 1 മുതൽ 7 വരെ പ്രതികൾ ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തവരാണ്. 375 പേജുള്ള കുറ്റപത്രത്തിൽ 385 സാക്ഷികൾ, 12 രഹസ്യമൊഴികൾ എന്നിവ ഉൾപ്പെട്ടിരിക്കുന്നു. ഈ കേസിൽ പ്രതികളായി പ്രതീഷ് ചാക്കോ, രാജു ജോസഫ് തുടങ്ങിയ രണ്ട് അഭിഭാഷകരുമുണ്ട്. നടന്റെ മുൻഭാര്യയെയും സിനിമാ രംഗത്തെ മറ്റു ചില പ്രമുഖരേയും സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.



