ന്യൂദൽഹി- വി.ഡി സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിക്കണമെന്ന് വി.എം സുധീരൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. കേരളത്തിൽ സതീശന് അനുകൂലമായ തരംഗമാണെന്നും ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സുധീരൻ പറഞ്ഞു. പി.ആർ ഏജൻസികൾ തട്ടിക്കൂട്ടിയ പ്രതിഷേധമല്ല കേരളത്തിൽ നടക്കുന്നത്. സതീശനാണ് പോരാട്ടം നയിച്ചത്. അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയാക്കണം. കേരളത്തിന്റെ മുന്നണി രാഷ്ട്രീയത്തിനും ഇതു മാത്രമേ ഗുണം ചെയ്യൂ. മാറി വരുന്ന രാഷ്ട്രീയ സമവാക്യങ്ങളെ ബി.ജെ.പിക്ക് അനുകൂലമാക്കാൻ പാകത്തിലുള്ള തീരുമാനങ്ങൾ എടുക്കരുത്. മൂന്നു വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പോലും തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ടെന്നും സുധീരൻ രാഹുൽ ഗാന്ധിയെ ഓർമ്മിപ്പിച്ചു.
കേരളത്തിലെ യു.ഡി.എഫിന്റെയും ജനങ്ങളുടെയും വികാരം രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതൃത്വത്തെയും അറിയിച്ചുവെന്നും രാഷ്ട്രീയപരമായി പാർട്ടിക്കും ജനങ്ങൾക്കും ഉപകാരമുള്ള തീരുമാനം വരുമെന്നും കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരൻ. ദൽഹിയിൽ കോൺഗ്രസ് ഹൈക്കമാന്റുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് വി.എം സുധീരൻ ഇക്കാര്യം അറിയിച്ചത്.
രാഹുൽ ഗാന്ധി എല്ലാ കാര്യവും ക്ഷമയോടെ കേട്ടുവെന്നും മികച്ച അനുഭവം ആയിരുന്നുവെന്നും സുധീരൻ പറഞ്ഞു. വി.എം സുധീരനും രാഹുൽ ഗാന്ധിയും ഏറെ നേരം ചർച്ച നടത്തി. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുപറയാൻ സാധിക്കില്ലെന്നും സുധീരൻ പറഞ്ഞു. ഉചിതമായ തീരുമാനം എടുക്കേണ്ടത് പാർട്ടി നേതൃത്വമാണ്. രാഷ്ട്രീയമായി യു.ഡി.എഫിനും കേരളത്തിലെ ജനവികാരവും രാഹുൽ ഗാന്ധിയോട് പറഞ്ഞിട്ടുണ്ടെന്നും സുധീരൻ വ്യക്തമാക്കി.



