ഡല്‍ഹി– നിയമസഭ ബില്ലുകള്‍ തടഞ്ഞുവെക്കുന്ന ഗവര്‍ണര്‍മാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി. തമിഴ്‌നാട് ഗവര്‍ണര്‍ ആർ.എൻ രവിക്കെതിരായ ഹര്‍ജിയിലാണ് കോടതി നിർണായക ഉത്തരവ് ഇറക്കിയത്. ബില്ലുകളിള്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണം. വീണ്ടും നിയമസഭ ബില്ലുകള്‍ പാസാക്കി തിരിച്ച് അയച്ചാല്‍ പരമാവധി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വക്കുകയോ രാഷ്ട്രപതിക്ക് അയക്കാനോ തീരുമാനിക്കുകയാണെങ്കില്‍ ഒരു മാസത്തിനകം ഗവര്‍ണര്‍ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
ആര്‍ട്ടിക്കിൾ 200 അനുസരിച്ച് ഗവര്‍ണറുടെ വിവേചനാധികാരം എന്നൊന്നില്ലെന്നും സംസ്ഥാന സര്‍ക്കാറിന്റെ ഉപദേശത്തിന് അനുസരിച്ചായിരിക്കണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ജനങ്ങളുടെ ആവിശ്യത്തിനായി കൊണ്ടു വരുന്ന നിയമങ്ങള്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണ്. തമിഴ്‌നാട് ഗവര്‍ണര്‍ തടഞ്ഞുവെച്ച പത്ത് ബില്ലുകളും സുപ്രീംകോടതി അംഗീകരിച്ചു. ബില്ലുകള്‍ക്ക് അംഗീകാരം കിട്ടിയതായി കണക്കാക്കാം എന്ന് കോടതി വ്യക്തമാക്കി.