ന്യൂഡൽഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന തന്റെ ആരോപണം തള്ളിക്കൊണ്ടുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്റെ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടത് ഒപ്പില്ലാത്ത, അവ്യക്തമായ പ്രസ്താവനകൾ ഇറക്കിക്കൊണ്ടല്ലെന്നും ഒന്നും മറക്കാനില്ലെങ്കിൽ മഹാരാഷ്ട്ര അടക്കം ഈയിടെ തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലെയും ഡിജിറ്റൽ വോട്ടർ റോൾ പുറത്തുവിടണമെന്നും രാഹുൽ ഗാന്ധി എക്‌സ് പോസ്റ്റിൽ പറഞ്ഞു. മഹാരാഷ്ട്ര പോളിങ് ബൂത്തുകളിലെ 5 മണിക്കു ശേഷമുള്ള സിസിടിവി ഫുട്ടേജുകൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘പ്രിയപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷൻ,
നിങ്ങൾ ഒരു ഭരണഘടനാ സ്ഥാപനമാണ്. ഒപ്പിടാത്തതും വ്യക്തതയില്ലാത്തുമായ കുറിപ്പുകൾ ഇടനിലക്കാർക്ക് വിട്ടുകൊടുത്തു കൊണ്ടല്ല ഗൗരവമേറിയ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത്.
നിങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ, എന്റെ ലേഖനത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി അത് തെളിയിക്കുക:
മഹാരാഷ്ട്ര ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലെയും ലോക്സഭയിലേക്കും വിധാൻ സഭകളിലേക്കും നടന്ന ഏറ്റവും പുതിയ തിരഞ്ഞെടുപ്പുകൾക്കായി ഏകീകൃത, ഡിജിറ്റൽ, മെഷീൻ-റീഡബിൾ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.
മഹാരാഷ്ട്ര പോളിംഗ് ബൂത്തുകളിൽ നിന്ന് വൈകുന്നേരം 5 മണിക്ക് ശേഷമുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പുറത്തുവിടുക.
ഒഴിഞ്ഞുമാറൽ നിങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കാൻ കഴിയില്ല. സത്യം പറയുന്നതു കൊണ്ട് കഴിയും.’
എക്‌സിൽ പ്രസിദ്ധീകരിച്ച പോസ്റ്റിൽ രാഹുൽ പറഞ്ഞു.
ദ ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിൽ ‘മാച്ച് ഫിക്‌സിങ് മഹാരാഷ്ട്ര’ എന്ന തലക്കെട്ടിൽ രാഹുൽ ഗാന്ധി എഴുതിയ ലേഖനമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ ചൊടിപ്പിച്ചത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അഞ്ചു ഘട്ടങ്ങളിലായി ഒത്തുകളി നടന്നുവെന്നുവെന്നാണ് ലേഖനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന സമിതിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, വോട്ടർ പട്ടികയിൽ 70 ലക്ഷം വ്യാജ വോട്ടർമാരെ ചേർത്തു, വോട്ടിങ് അവസാനിച്ച ശേഷം 7.83 ശതമാനം (76 ലക്ഷം വോട്ട്) കൃത്രിമമായി ചേർത്തു, ബിജെപിക്ക് വിജയം ഉറപ്പാക്കാൻ പ്രത്യേക മണ്ഡലങ്ങളിൽ വ്യാജ വോട്ടിങ് നടന്നു, ഈ കൃത്രിമങ്ങൾ മറച്ചുവെക്കാൻ തെളിവുകൾ നശിപ്പിച്ചു എന്നിവയായിരുന്നു രാഹുലിന്റെ ലേഖനത്തിലെ പ്രധാന ആരോപണങ്ങൾ.
ആരോപണങ്ങൾ തള്ളിയ കമ്മീഷൻ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ‘നിയമവാഴ്ചയ്ക്ക് അപമാനമാണെ’ന്ന് പ്രസ്താവനയിൽ പറഞ്ഞു.
മഹാരാഷ്ട്രയിലെ വോട്ടർ പട്ടിക 1950-ലെ ജനപ്രാതിനിധ്യ നിയമവും 1960-ലെ വോട്ടർ രജിസ്‌ട്രേഷൻ ചട്ടങ്ങളും അനുസരിച്ചാണ് തയ്യാറാക്കിയതെന്നും, 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയിൽ 70 ലക്ഷം വോട്ടർമാർ ചേർക്കപ്പെട്ടുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയായി, 40.81 ലക്ഷം വോട്ടർമാർ മാത്രമാണ് ചേർത്തതെന്നും കമ്മീഷൻ പറഞ്ഞു. ‘ഓരോ തിരഞ്ഞെടുപ്പ് ഫലവും പ്രതികൂലമാകുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനെ അപമാനിക്കുന്നത് പൂർണ്ണമായും അസംബന്ധമാണ്’ പ്രസ്താവനയിൽ പറയുന്നു.