ന്യൂഡൽഹി: ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ കുപ്രസിദ്ധനായ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ സർവീസിൽ നിന്ന് പുറത്താക്കുന്നതിനായി രാജ്യസഭയിലെ 54 എംപിമാർ സമർപ്പിച്ച ഇംപീച്ച്മെന്റ് നോട്ടീസ് നിർണായക ഘട്ടത്തിലേക്ക്. നോട്ടീസിൽ ഒപ്പുവച്ച 50 എംപിമാരും തങ്ങൾ തന്നെയാണ് ഒപ്പിട്ടതെന്ന് സാക്ഷ്യപ്പെടുത്തിയതോടെയാണ് രാജ്യം കണ്ട അപൂർവ നിയമ നടപടിക്ക് കളമൊരുങ്ങുന്നത്. ‘മോശം പെരുമാറ്റം തെളിയിക്കപ്പെട്ടാൽ ഹൈക്കോടതി ജഡ്ജിയെ ഇംപീച്ച് ചെയ്യാം’ എന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 124(4) പ്രകാരമാണ് എംപിമാർ വംശീയ പ്രസംഗം നടത്തിയ ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ മുന്നോട്ടു പോകുന്നത്.
2024 ഡിസംബർ 8-ന് വിശ്വ ഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) പരിപാടിയിൽ ജസ്റ്റിസ് യാദവ് നടത്തിയ വിവാദ പ്രസംഗമാണ് ഇംപീച്ച്മെന്റ് നടപടികൾക്കു കാരണമായത്. മുസ്ലിം സമുദായത്തിനെതിരായ യാദവിന്റെ പരാമർശങ്ങളും ‘ഹിന്ദുസ്ഥാൻ ഭൂരിപക്ഷ ജനവിഭാഗങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് നടക്കേണ്ടത്’ എന്ന പ്രസ്താവനയും ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംപിമാർ ഇംപീച്ച്‌മെന്റ് ചെയ്യാനായി രംഗത്തിറങ്ങിയത്.
അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷന്റെ ലൈബ്രറിയിൽ നടന്ന പരിപാടിയിൽ ജസ്റ്റിസ് യാദവ് 34 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ, ജഡ്ജിയുടെ പദവിക്കു ചേരാത്ത നിരവധി വർഗീയ പ്രസ്താവനകൾ നടത്തി. ‘ഈ രാജ്യം പശു, ഗീത, ഗംഗ എന്നിവയുടെ സംസ്‌കാരത്തിന്റേതാണ്’, ‘എല്ലാ കുട്ടിയും രാമനെപ്പോലെയാണ്’ തുടങ്ങിയ പ്രസ്താവനകൾ ഉൾക്കൊള്ളുന്ന പ്രസംഗം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഈ പരാമർശങ്ങൾ ജുഡീഷ്യറിയുടെ നിഷ്പക്ഷതയ്ക്ക് വിരുദ്ധമാണെന്ന ആരോപണം ശക്തമായി. ഓൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ് (അകഘഅഖ) ഉൾപ്പെടെയുള്ള സംഘടനകൾ ജസ്റ്റിസ് യാദവിനെതിരെ നടപടി ആവശ്യപ്പെട്ടു.
2024 ഡിസംബർ 13-ന് കോൺഗ്രസ് എംപിയും സുപ്രീം കോർട്ട് ബാർ അസോസിയേഷൻ പ്രസിഡണ്ടുമായ കപിൽ സിബലിന്റെ നേതൃത്വത്തിൽ 54 രാജ്യസഭാ എംപിമാർ ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ജഗ്ദീപ് ധൻഖറിനു മുമ്പാകെ ഇംപീച്ച്മെന്റ് നോട്ടീസ് സമർപ്പിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 124(4) ഉദ്ധരിച്ചു കൊണ്ടായിരുന്നു നടപടി. 55 ഒപ്പുകൾ ലഭിച്ചതായി 2025 ഫെബ്രുവരി 13-ന് ധൻഖർ അറിയിച്ചെങ്കിലും, പിന്നീടിത് 54 എന്ന് തിരുത്തി.
നോട്ടീസിൽ ഒപ്പുവച്ച 44 എംപിമാരുടെ ഒപ്പുകൾ സ്ഥിരീകരിച്ചതായി ഇന്ന് രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. കപിൽ സിബലടക്കം 10 എംപിമാർ ഒപ്പ് സാക്ഷ്യപ്പെടുത്താൻ ബാക്കിയുണ്ട്. അതേസമയം, ഈ പത്തിൽ ആറു പേരും രാജ്യസഭാ സെക്രട്ടേറിയറ്റിനു മുമ്പാകെ തങ്ങളുടെ ഒപ്പുകൾ സാക്ഷ്യപ്പെടുത്തിയതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, നോട്ടീസിലെ ഒപ്പുകളുടെ ആധികാരികത സംബന്ധിച്ച് നേരത്തെ വിവാദമുയർന്നിരുന്നു. നോട്ടീസിലുള്ള ചില എംപിമാരുടെ ഒപ്പുകൾ റെക്കോർഡ്‌സിലുള്ള ഒപ്പുകളുമായി ചേരുന്നില്ലെന്നും ഇത് എത്തിക്സ് കമ്മിറ്റിയിലേക്കോ പ്രിവിലേജസ് കമ്മിറ്റിയിലേക്കോ വിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, സെക്രട്ടറിയേറ്റിന്റെ ഈ ‘സംശയം’ ജസ്റ്റിസ് യാദവിനെ സംരക്ഷിക്കാനുള്ള ശ്രമമാണെന്ന് കപിൽ സിബൽ ആരോപിച്ചു.
50 എംപിമാരുടെയും ഒപ്പ് യഥാർത്ഥമാണെന്നു തെളിഞ്ഞാൽ ജസ്റ്റിസ് യാദവിനെതിരെ രാജ്യസഭാധ്യക്ഷൻ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കും എന്നാണ് സൂചന. ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിക്കെതിരായ ഇംപീച്ച്മെന്റ് അപൂർവമാണ്. 2011-ൽ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സൗമിത്ര സെൻ ഇംപീച്ച്മെന്റ് നേരിട്ടെങ്കിലും, പ്രക്രിയ പൂർത്തിയാകും മുമ്പ് രാജിവച്ചിരുന്നു. 2026-ൽ വിരമിക്കാനിരിക്കെ, ജസ്റ്റിസ് യാദവിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.