ഡൽഹി– ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായി എന്ന് സംയുക്ത പ്രതിരോധ മേധാവി അനിൽ ചൗഹാൻ. നാല് ദിവസം നീണ്ടുനിന്ന പോരാട്ടം ഒരിക്കൽ പോലും ആണവയുദ്ധത്തിന്റേതായ സാഹചര്യം സൃഷ്ടിച്ചില്ലെന്നുെ അദ്ദേഹം പറയുന്നു. എന്നാൽ ആറ് വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാകിസ്താൻ വാദം അദ്ദേഹം തള്ളുകയാണുണ്ടായത്. ബ്ലുംബർഗിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
സിംഗപ്പൂരിൽ വെച്ച് നടന്ന ഷാൻഗ്രി-ല ഡയലോഗ് എന്ന ചടങ്ങിനിടെയാണ് അമേരിക്കൻ വാർത്താമാധ്യമമായ ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അവതാരിക ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, ‘യുദ്ധവിമാനങ്ങൾ തകർന്നോ എന്നതിലല്ല, പക്ഷേ അവ എന്തുകൊണ്ട് തകർക്കപ്പെട്ടു എന്നതാണ്’ എന്നാണ് അദ്ദേഹം മറുപടി നൽകിയത്. എത്ര യുദ്ധവിമാനങ്ങൾ തകർക്കപ്പെട്ടു എന്നതിനെ കുറിച്ച് കൃത്യമായി പ്രതികരിക്കാതിരുന്ന അനിൽ ചൗഹാൻ, ആറ് യുദ്ധവിമാനങ്ങൾ തകർത്തെന്ന പാകിസ്താൻ വാദത്തോട് ‘ആബ്സല്യൂട്ട് ഇൻകറക്ട്’ എന്നാണ് പ്രതികരിച്ചത്.
നമ്മൾ വരുത്തിയ തന്ത്രപ്രധാനമായ തെറ്റുകൾ മനസിലാക്കാൻ സംഘർഷം സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഈ പിഴവുകൾ മനസിലാക്കി യുദ്ധവിമാനങ്ങളിലെ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് പാകിസ്താനെ ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് പാകിസ്താനുമായുള്ള സംഘർഷത്തിനിടെ യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് ഇന്ത്യ സമ്മതിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് തങ്ങളുടെ പദ്ധതി പാളിയതായി വെളിപ്പെടുത്തിയത്. പുലർച്ചെ നാലരയോടെ ഇന്ത്യയെ ആക്രമിക്കാനായി പദ്ധതിയിടുകയും എന്നാൽ ഇന്ത്യ അതിനുമുമ്പേ തങ്ങളുടെ ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ഉപയോഗിച്ച് ആക്രമിച്ചതായും ആണ് ഷഹബാസ് ഷരീഫ് പറഞ്ഞത്