അഹമ്മദാബാദ്- കുറേ പാത്രങ്ങളിൽ നിറയെ ഭക്ഷ്യ വിഭവങ്ങൾ കാണാമായിരുന്നു. ആരെയോ കാത്തു കിടന്നവ. ചിലതിൽ പാതിയോ അതിൽ കുറവോ. ചിലതിൽ മുഴുവനായും. 242 പേരുമായി പറന്ന എയർ ഇന്ത്യ വിമാനം ഇന്ന് ഉച്ചയ്ക്ക് തകർന്നുവീണ അഹമ്മദാബാദിലെ ബി.ജെ മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കണ്ട നടുക്കുന്ന കാഴ്ചകളിൽ ഒന്ന്. വിദ്യാർത്ഥികളിൽ ആരൊക്കെയോ ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോഴാണ് ഇടിത്തീ പോലെ അതുണ്ടായത്. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ അഞ്ചു പേരെയാണ് മരണം കൊണ്ടുപോയത്.
മെഡിക്കൽ വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കാൻ ഒരുങ്ങവെ വിമാനം കെട്ടിടത്തിൽ വന്ന് പതിക്കുകയായിരുന്നു. വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കഴിക്കുമ്പോഴാണ് വിമാനം കെട്ടിടത്തിൽ ഇടിച്ചിറങ്ങിയത് എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇത്ര വലിയ ദുരന്തത്തിലേക്ക് നയിച്ചത് എന്താണെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ വ്യോമയാന മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകും. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനായി എയർ ഇന്ത്യ 1800 5691 444 എന്ന പ്രത്യേക ഹോട്ട്‌ലൈൻ നമ്പർ സജ്ജമാക്കിയിട്ടുണ്ട്. വിമാന അപകടത്തിൽ മരിച്ചവരിൽ തിരുവല്ല തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായർ ഉൾപ്പെടെ 2 മലയാളികൾ ഉണ്ടെന്നാണ് വിവരം.