പഞ്ച്കുള: ഹരിയാനയിലെ പഞ്ച്കുള ജില്ലയിൽ ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ. പ്രവീൺ മിത്തൽ (42), അദ്ദേഹത്തിന്റെ ഭാര്യ, മാതാപിതാക്കൾ, രണ്ട് പെൺമക്കൾ, ഒരു മകൻ എന്നിവരാണ് കാറിനുള്ളിൽ വെച്ച് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ സ്വദേശികളായ ഈ കുടുംബം, കനത്ത കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും മൂലമാണ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതെന്നാണ് പൊലീസ് നിഗമനം.
പഞ്ച്കുള സെക്ടർ 27-ലെ ഒരു റസിഡൻഷ്യൽ ഏരിയയിൽ, ഒരു വീടിന് പുറത്ത് പാർക്ക് ചെയ്ത ഹ്യുണ്ടായ് ഓറ കാറിനുള്ളിലാണ് വിഷം കഴിച്ച് ബോധരഹിതരായ കുടുംബത്തെ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 10:30-ന് പ്രദേശവാസിയായ ഹർഷ് എന്ന യുവാവ്, കാറിന്റെ കർട്ടനുകൾ മൂടിയ നിലയിൽ അസാധാരണമായി പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചു. കാറിനുള്ളിൽ ആളുകൾ പ്രയാസപ്പെടുന്നതായി കണ്ട ഹർഷ്, ഡ്രൈവിംഗ് സീറ്റിലിരുന്ന പ്രവീൺ മിത്തലിനോട് സംസാരിക്കാൻ ശ്രമിച്ചപ്പോഴാണ് കുടുംബം ഒന്നാകെ വിഷം കഴിച്ചതായി അറിയുന്നത്. ഉടൻ തന്നെ ഹർഷ് പോലീസിനെ വിവരമറിയിച്ചെങ്കിലും ആംബുലൻസ് എത്താൻ 45 മിനിറ്റ് വൈകിയതിനാൽ ഇവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോൾ കാറിനുള്ളിൽ ബോധരഹിതരായ ഏഴ് പേരെ കണ്ടെത്തിയെന്നും ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു. ആറ് പേരെ സെക്ടർ 26-ലെ ഓജസ് ആശുപത്രിയിലേക്കും ഒരാളെ സെക്ടർ 6-ലെ സിവിൽ ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തുംമുമ്പു തന്നെ എല്ലാവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കാറിനുള്ളിൽ നിന്ന് പോലീസ് രണ്ട് പേജുള്ള ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കുടുംബനാഥനായ പ്രവീൺ മിത്തൽ എഴുതിയതെന്ന് കരുതപ്പെടുന്ന കുറിപ്പിൽ, കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നതായും കടം മൂലം ബാങ്കുകളും ബന്ധുക്കളും ഉപദ്രവിച്ചിരുന്നതായും പറയുന്നു. “എല്ലാം എന്റെ തെറ്റാണ്, എന്റെ ഭാര്യാപിതാവിനെ ഉപദ്രവിക്കരുത്” എന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അവസാനകർമങ്ങൾ തന്റെ അമ്മാവന്റെ മകൻ നിർവഹിക്കണമെന്നും പ്രവീൺ കുറിപ്പിൽ ആവശ്യപ്പെട്ടു.
പ്രവീൺ മിത്തൽ ഡെറാഡൂണിൽ ഒരു ടൂർ ആൻഡ് ട്രാവൽ ബിസിനസ് നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെട്ടതോടെ കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. ബന്ധുക്കൾ സാമ്പത്തിക സഹായം നൽകാൻ തയ്യാറാകാത്തതും കുടുംബത്തെ മാനസികമായി തളർത്തി.
ഹരിയാനയിലെ ബാഗേശ്വർ ധാമിൽ അഞ്ച് ദിവസത്തെ ഹനുമാൻ ചാലിസ പരിപാടിയിൽ പങ്കെടുക്കാനാണ് കുടുംബം പഞ്ച്കുളയിലെത്തിയത്. പരിപാടി അവസാനിച്ച ശേഷമാണ് കുടുംബം കൂട്ട ആത്മഹത്യ ചെയ്തത്. പ്രവീൺ മിത്തൽ മറ്റുള്ളവർക്ക് വിഷം കൊടുത്തതാണോ എല്ലാവരും ചേർന്നെടുത്ത തീരുമാനമാണോ എന്ന കാര്യം വ്യക്തമല്ല.
പഞ്ച്കുള ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ഹിമാദ്രി കൗശിക്, ഡിസിപി (ലോ ആൻഡ് ഓർഡർ) അമിത് ദഹിയ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. “പ്രാഥമികമായി ഇത് കൂട്ട ആത്മഹത്യയാണെന്നാണ് തോന്നുന്നത്. എന്നാൽ എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട്” – ഹിമാദ്രി കൗശിക് മാധ്യമങ്ങളോട് പറഞ്ഞു. ഫോറൻസിക് സംഘം കാറിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. ആത്മഹത്യാക്കുറിപ്പിന്റെ ആധികാരികതയും സാഹചര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.