ന്യൂദല്‍ഹി: വലിയ വിമാന അപകടങ്ങളുണ്ടായാല്‍ അതിന്റെ ക്രിമിനല്‍ ഉത്തരവാദിത്തം തലയില്‍ വരാതിരിക്കാന്‍ യുഎസ് വിമാന നിര്‍മാണ കമ്പനിയായ ബോയിങ് തന്ത്രപ്രധാനമായ ഒരു നീക്കം നടത്തി ഏതാനും ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് അഹമദാബാദില്‍ ബോയിങ്ങിന്റെ വലിയ വിമാനം അപകടത്തില്‍പ്പെട്ടത്. 2018ലും 2019ലുമുണ്ടായ അപകടങ്ങളുടെ ക്രിമിനല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ നിന്ന് തടിയൂരാന്‍ യുഎസ് സര്‍ക്കാരുമായുള്ള ഒരു കരാര്‍ റദ്ദാക്കുകയാണ് കമ്പനി ചെയ്തത്. വിമാനങ്ങളുടെ സുരക്ഷയെ ചൊല്ലി കുറച്ച് കാലമായി ബോയിങ് പഴി കേട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് ഇന്ത്യയിലെ ദുരന്തം. 2011ലാണ് ആദ്യമായി ബോയിങ് ഡ്രീംലൈനര്‍ എന്നു പേരിട്ട വലിയ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ യാത്രാ വിമാനം വിപണിയിലിറക്കുന്നത്. ഒരു 787 ഡ്രീംലൈനര്‍ വിമാനം ദൂരന്തത്തില്‍പ്പെടുന്നത് ഇത് ആദ്യമാണ്.
737 മാക്‌സ് വിമാനങ്ങള്‍ തുടര്‍ച്ചയായി ദുരന്തത്തില്‍പ്പെടുകയും 346 യാത്രക്കാര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തെ തുടര്‍ന്നാണ് ബോയിങിന്റെ കഷ്ടകാലത്തിന്റെ തുടക്കം. 2018ലും 2019ലും ഉണ്ടായ ഈ ദുരന്തങ്ങളെ ചൊല്ലിയുള്ള നിയമ പോരാട്ടത്തിലാണ് കമ്പനി ഇപ്പോഴും. ഈ ദുരന്തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരാന്‍ ബോയിങ് കഴിഞ്ഞ മാസം യുഎസ് നീതിന്യായ വകുപ്പുമായി ധാരണയിലെത്തിയിരിക്കുകയാണ്. ജഡ്ജിയുടെ അനുമതി കാത്തിരിക്കുന്ന ഈ കരാര്‍ പ്രകാരം പിഴയും നഷ്ടപരിഹാരവും കമ്പനി തന്നെ നല്‍കേണ്ടി വരുമെങ്കിലും ഇരകളുടെ ഭാഗത്ത് നിന്ന് വലിയ എതിര്‍പ്പാണ് ഈ കരാറിനെതിരെ ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്‌സ് 9 വിമാനത്തില്‍ ഒരു ദ്വാരം രൂപപ്പെടുകയും അകത്തേക്ക് ശക്തമായി കാറ്റടിക്കുകയും ചെയ്ത് യാത്രക്കാരുടെ സുരക്ഷ അപകടത്തിലായിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതിന് വിമാന പാനലുകളുടെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തുമെന്ന് യുഎസ് സര്‍ക്കാര്‍ ഏജന്‍സിയെ ബോയിങ് അറിയിച്ചിരുന്നു.
ഇപ്പോള്‍ അകടത്തില്‍പ്പെട്ട 787 ഡ്രീംലൈനര്‍ വിമാനങ്ങളുടെ നിര്‍മാണത്തില്‍ വലിയ വീഴ്ച ഉണ്ടെന്നും ഇതുമൂലം ആകാശത്ത് വച്ച് തന്നെ നടുകെ പിളരാനുള്ള സാധ്യതയുണ്ടെന്നും ബോയിങ്ങിലെ ഒരു മുന്‍ എഞ്ചിനീയര്‍ നടത്തിയ വെളിപ്പെടുത്തല്‍ കമ്പനിക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. 787 ഡ്രീംലൈനറിന്റെ ഉടല്‍ഭാഗം കൂട്ടിയോജിപ്പിച്ചതില്‍ വീഴ്ച ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ ഇതു സംബന്ധിച്ച് യുഎസ് വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണവും ആരംഭിച്ചിരുന്നു.
രണ്ടു പതിറ്റാണ്ടിലേറെക്കാലം ബോയിംഗ് വിമാനത്തിൽ ജോലി ചെയ്തിരുന്ന സാം സാലെഹ്പുരാണ് വിമാനത്തിന് സുരക്ഷാ തകരാറുകളുണ്ടെന്ന് അവകാശപ്പെട്ടത്. സുരക്ഷയ്ക്ക് പകരം ലാഭം മുൻനിർത്തിയാണ് കമ്പനി പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
മുന്നറിയിപ്പുകൾ ശ്രദ്ധിക്കുന്നതിനുപകരം, ബോയിംഗ് വിമാനങ്ങൾ എത്രയും വേഗം വിപണിയിലെത്തിക്കുന്നതിനാണ് കമ്പനി മുൻഗണന നൽകിയതെന്നും സാലെഹ്പൂർ ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനമുള്ളതായിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. ഡ്രീംലൈനറിന്റെ ഫ്യൂസ്‌ലേജിലെ ഘടനാപരമായ പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം പിന്നീട് യുഎസ് സെനറ്റിലും പരാതി ഉന്നയിച്ചിരുന്നു. ചെറിയ വിടവുകളും അനുചിതമായ അസംബ്ലിയും നേരത്തെയുള്ള തേയ്മാനത്തിനും ഘടനാപരമായ പരാജയത്തിനും കാരണമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്നാൽ ഡ്രീംലൈനറിൽ “പൂർണ്ണമായും ആത്മവിശ്വാസമുണ്ടെന്നായിരുന്നു വിമാനക്കമ്പനി പുറത്തിറക്കിയ പ്രസ്താവന. ആരോപണം ഉന്നയിച്ച് സാലെഹ്പുരിക്കെതിരെ കമ്പനി പിന്നീട് പ്രതികാര നടപടിയും സ്വീകരിച്ചു.
സാലെഹ്പുരിന്റെ അതിശയിപ്പിക്കുന്ന അവകാശവാദങ്ങളെ സംബന്ധിച്ച ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു. എന്നാൽ എല്ലാ തരത്തിലുമുള്ള സുരക്ഷാ നടപടികളും പാലിച്ചാണ് വിമാനം പ്രവർത്തിക്കുന്നതെന്നും കമ്പനി കണ്ടെത്തി.
കഴിഞ്ഞ വർഷം ജൂണിൽ, ബോയിംഗ് 787 ഡ്രീംലൈനറിലെ അപകടകരമായേക്കാവുന്ന നിർമ്മാണ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് മറ്റൊരാളും രംഗത്തുവന്നിരുന്നു. ഇദ്ദേഹത്തിന് എതിരെയും കമ്പനി നിയമനടപടികൾ സ്വീകരിച്ചു.
ഫ്ലൈറ്റുകൾക്കിടയിലെ മർദ്ദം നിയന്ത്രിക്കുന്നതിന് നിർണായകമായ ഫോർവേഡ് പ്രഷർ ബൾക്ക്ഹെഡിലെ നിർമ്മാണ വ്യതിയാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചതിനെത്തുടർന്നാണ് ഇദ്ദേഹത്തെ പിരിച്ചുവിട്ടത്. 2024 മാർച്ചിലാണ് ഇദ്ദേഹത്തെ പിരിച്ചുവിട്ടത്.