ബെംഗളൂരു– കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ വസ്തുതകൾ അറിയാതെ ഇടപെടരുതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. നോർത്ത് ബെംഗളൂരുവിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കലിനെതിരെ പിണറായി ഫേസ്ബുക്കിൽ നടത്തിയ പ്രതികരണത്തിനാണ് ഡികെയുടെ മറുപടി. കൈയേറ്റ ഭൂമിയാണ് ഒഴിപ്പിച്ചത്. ചുരുക്കം ആളുകളേ തദ്ദേശിയരായുള്ളൂ. പ്രദേശത്ത് മാലിന്യക്കൂമ്പാരമാണ്. ഞങ്ങളുടെ നഗരം ഞങ്ങൾക്ക് നന്നായി അറിയാം. അതിനെ ചേരിയാക്കുന്നത് ഭൂമാഫിയയുടെ താൽപര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
സമത്വം, നീതി, മനുഷ്യത്വം എന്നിവയെ അടിസ്ഥാനമാക്കിയാണ് കർണാടകയിലെ സർക്കാർ ഭരണഘടനയ്ക്കുള്ളിൽ ഉറച്ചുനിൽക്കുന്നത്. ‘എല്ലാ ജനതകൾക്കും സമാധാനത്തിന്റെ ഒരു ഉദ്യാനം’ എന്നത് വെറുമൊരു മുദ്രാവാക്യമല്ല, ഭരണത്തിലെ ഞങ്ങളുടെ മാർഗ്ഗനിർദ്ദേശ തത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടക തലസ്ഥാന നഗരിയിൽ മുസ്ലിം ജനത വർഷങ്ങളായി താമസിക്കുന്ന ഫക്കീർ കോളനിയും വസീം ലേഔട്ടും ബുൾഡോസർ വെച്ചു തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണ്. ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ അക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നുമാണ് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്.



