ഭോപ്പാൽ: മധ്യപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന് വൻ തിരിച്ചടി. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിൽ നിന്ന് എം.എൽ.എമാരെ സംരക്ഷിക്കാൻ കോൺഗ്രസ് തീവ്രശ്രമം നടത്തുന്നതിനിടെ, പാർട്ടി സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ഇതോടെ മത്സരരംഗത്തുനിന്ന് കോൺഗ്രസ് പൂർണ്ണമായും പുറത്തായി. പത്രികയിൽ ക്രിമിനൽ കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന ബി.ജെ.പിയുടെ പരാതിയിലാണ് റിട്ടേണിങ് ഓഫീസറുടെ നടപടി.
പത്രിക തള്ളിയ വാർത്ത പുറത്തുവന്നതോടെ നാടകീയ രംഗങ്ങളാണ് ഭോപ്പാലിൽ അരങ്ങേറിയത്. ബി.ജെ.പി ചാക്കിട്ടുപിടുത്തം ഭയന്ന് കോൺഗ്രസ് എം.എൽ.എമാരെ ബംഗളൂരുവിലേക്ക് മാറ്റാൻ ചാർട്ടേഡ് വിമാനത്തിൽ കയറ്റിയിരുന്നു. എന്നാൽ പത്രിക തള്ളിയതോടെ ഈ വിമാനം റൺവേയിൽ നിന്ന് അടിയന്തരമായി തിരിച്ചുവിളിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം
റിട്ടേണിങ് ഓഫീസറുടെ നടപടിക്കെതിരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സംഘം ദൽഹിയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെത്തി പ്രതിഷേധിച്ചു. കമ്മീഷൻ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ഓഫീസ് വിട്ടിരുന്നെങ്കിലും ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാർ ഓഫീസിലുണ്ടായിരുന്നു. തുടർന്ന് കോൺഗ്രസ് നൽകിയ നിവേദനം സ്വീകരിച്ച കമ്മീഷൻ, മധ്യപ്രദേശിലെ റിട്ടേണിങ് ഓഫീസറോട് റിപ്പോർട്ട് തേടുമെന്ന് അറിയിച്ചു. നാളെ ഉച്ചയ്ക്ക് കോൺഗ്രസ് നേതാക്കൾക്ക് നേരിട്ട് കേൾക്കാൻ സമയം അനുവദിച്ചിട്ടുണ്ട്.
ജനാധിപത്യത്തിന്റെ പച്ചയായ കൊലപാതകം: കെ.സി. വേണുഗോപാൽ
“മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതിന് തൊട്ടുപിന്നാലെ ഞങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് അപ്പോയിന്റ്മെന്റ് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. എന്നാൽ ആദ്യം കമ്മീഷൻ അത് പൂർണ്ണമായി നിരസിച്ചു. ഞങ്ങൾ ഈ രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളാണ്. നാളെ രാവിലെ ഞങ്ങൾക്ക് അപ്പോയിന്റ്മെന്റ് തരുമെന്ന് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ നിയമപരമായ എല്ലാ വഴികളും തേടും. ഇത് ജനാധിപത്യത്തിന്റെ പച്ചയായ കൊലപാതകമാണെന്നും വേണുഗോപാൽ വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗേലും കമ്മീഷനെതിരെ രംഗത്തെത്തി. ഒരു നിവേദനം സമർപ്പിക്കാൻ പോലും തങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ ധർണ്ണയിരിക്കേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് കോൺഗ്രസ്
ആവശ്യത്തിന് വോട്ടില്ലാതിരുന്നിട്ടും ബി.ജെ.പി മൂന്നാമതൊരു സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ തന്നെ ഈ അട്ടിമറി വ്യക്തമായിരുന്നെന്ന് മീനാക്ഷി നടരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭരണഘടനയെയും ജനാധിപത്യത്തെയും തകർക്കാനാണ് മോഹൻ യാദവ് സർക്കാർ ശ്രമിക്കുന്നത്. രാഹുൽ ഗാന്ധി നടത്തുന്ന വലിയ പോരാട്ടങ്ങളെ തകർക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണിതെന്നും അവർ ആരോപിച്ചു.
തെലങ്കാനയിലെ ഒരു കോടതിയിലുള്ള കേസിന്റെ വിവരങ്ങൾ മറച്ചുവെച്ചു എന്നാണ് ബി.ജെ.പി നേതാവും മന്ത്രിയുമായ കൈലാഷ് വിജയവർഗിയ പരാതി നൽകിയത്. എന്നാൽ മീനാക്ഷി നടരാജനെതിരെ കേസ് നിലവിലില്ലെന്നും കോടതിയിൽനിന്ന് കാരണം കാണിക്കൽ നോട്ടീസ് മാത്രമാണ് ലഭിച്ചതെന്നും മധ്യപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഹരീഷ് ചൗധരി വ്യക്തമാക്കി. പോലീസ് കേസ് ഉണ്ടെങ്കിൽ മാത്രമേ സത്യവാങ്മൂലത്തിൽ കാണിക്കേണ്ടതുള്ളൂ. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി അവസാനിച്ചതിനാൽ കോൺഗ്രസിന് ഇനി പുതിയ സ്ഥാനാർത്ഥിയെ വെക്കാനാകില്ല. മഹേഷ് കേവത് ആണ് ഇവിടെ ബി.ജെ.പിയുടെ മൂന്നാമത്തെ സ്ഥാനാർത്ഥി. മുൻ മുഖ്യമന്ത്രി കമൽനാഥ്, പ്രതിപക്ഷ നേതാവ് ഉമാംഗ് സിംഗാർ എന്നിവരും ബി.ജെ.പിയുടെ രാഷ്ട്രീയ അധാർമ്മികതയെ ശക്തമായി അപലപിച്ചു.
അസംബ്ലിയിലെ കക്ഷിനില ഇങ്ങനെ
230 അംഗ മധ്യപ്രദേശ് നിയമസഭയിൽ ഒരു രാജ്യസഭാ സ്ഥാനാർത്ഥിക്ക് ജയിക്കാൻ 58 വോട്ടുകൾ വേണം. 165 എം.എൽ.എമാരുള്ള ബി.ജെ.പിക്ക് തങ്ങളുടെ ഔദ്യോഗിക സ്ഥാനാർത്ഥികളായ തരുൺ ചുഗ്, രജനീഷ് അഗർവാൾ എന്നിവരെ സുഖമായി വിജയിപ്പിക്കാം (116 വോട്ടുകൾ). അതിനുശേഷവും ബി.ജെ.പിക്ക് 49 ഓളം അധിക വോട്ടുകളുണ്ട്. കോൺഗ്രസിന് 65 എം.എ.ൽഎമാരുണ്ടായിരുന്നു. മീനാക്ഷി നടരാജന്റെ വിജയം ഉറപ്പായിരുന്നെങ്കിലും ബീന എം.എൽ.എ നിർമ്മല സപ്രെയുടെ അയോഗ്യതാ നടപടികൾ ഉൾപ്പെടെയുള്ള ചില അനിശ്ചിതത്വങ്ങൾ കാരണമാണ് എം.എൽ.എമാരെ കർണാടകയിലേക്ക് മാറ്റാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നത്.
ജാർഖണ്ഡിലും ആശങ്ക
മധ്യപ്രദേശിലെ തിരിച്ചടിക്ക് പുറമേ ജാർഖണ്ഡിലും കോൺഗ്രസ് വലിയ വെല്ലുവിളി നേരിടുന്നുണ്ട്. പ്രമുഖ വ്യവസായി പരിമൾ നത്വാനി എൻ.ഡി.എ പിന്തുണയോടെ സ്വതന്ത്രനായി പത്രിക നൽകിയതാണ് ഔദ്യോഗിക കോൺഗ്രസ് സ്ഥാനാർത്ഥി പ്രണവ് ഝായ്ക്ക് ഭീഷണിയായത്. ഭരണകക്ഷിയായ ജെ.എം.എം സഖ്യത്തിന് ആവശ്യത്തിന് വോട്ടുണ്ടെങ്കിലും ക്രോസ് വോട്ട് ചരിത്രമുള്ള സംസ്ഥാനമായതിനാൽ കോൺഗ്രസ് ക്യാമ്പ് വലിയ ആശങ്കയിലാണ്.



