ഭുവനേശ്വര്‍– എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ചിന്തന്‍ രഘുവംശിയെ കൈക്കൂലി കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലുള്ള ബിസിനസുകാരനില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. ധെങ്കനാലില്‍ ഖനന ബിസിനസ് നടത്തുന്ന വ്യവസായി രതികാന്ത റൗട്ടിനെതിരെ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് ഒഴിവാക്കി കൊടുത്തതിനാണ് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടത്. കൈക്കൂലി തുകയുടെ ആദ്യ ഗഡു വാങ്ങാന്‍ പോവുന്നെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് സി.ബി.ഐ കെണിയൊരുക്കുകയായിരുന്നു.
2025 മാര്‍ച്ചില്‍ രതികാന്ത റൗട്ടിനെ ചോദ്യം ചെയ്യാന്‍ ഭുവനേശ്വറിലെ ഇ.ഡി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. കേസില്‍ നിന്ന് ഒഴിവാക്കുന്നതിനായി രഘുവംശി തന്റെ ചേംബറിലേക്ക് വ്യവസായിയെ വിളിപ്പിക്കുകയും ഭാഗ്തി എന്ന വ്യക്തിയെ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഭാഗ്തി നിരന്തരം രഘുവംശിക്ക് പണം നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയെന്നുമാണ് ആരോപണം.
മെയ് 27ന് ഭാഗ്തി വ്യവസായിയെ കാണുകയും ആശുപത്രി ജപ്തി ചെയ്യാതിരിക്കാനും കേസ് ഒത്തു തീര്‍പ്പാക്കുന്നതിനും 5 കോടി രൂപ ആവശ്യപ്പെട്ടെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. 5 കോടി വലിയ തുകയാണെന്നും സംഘടിപ്പിക്കാന്‍ കഴിയില്ലെന്നും അറിയിച്ചതോടെ 2 കോടി രൂപയായി കുറക്കാമെന്ന് അറിയിച്ചു. 2012 ബാച്ച് കസ്റ്റംസ് ബാച്ചിലെ ഐ.ആര്‍.എസ് ഉദ്യോഗസ്ഥനായ രഘുവംശിയെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.