ന്യൂഡല്‍ഹി– ശശി തരൂരിനെ പ്രത്യേക പരിഗണന മുന്നോട്ട് വെച്ച് കേന്ദ്രം. മോദി സ്തുതിയില്‍ തരൂരുമായി ചര്‍ച്ചയില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബി.ജെ.പിയുടെ ചരട് വലി. പ്രത്യേക വിദേശ പ്രതിനിധി, ജി 20 ഷേര്‍പ, അമേരിക്കയിലെ ഇന്ത്യന്‍ പ്രതിനിധി എന്നീ പദവികളിലാണ് പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനോട് ചേര്‍ന്ന് നില്‍ക്കുന്ന പദവികള്‍ നൽകി കൂടെ നിര്‍ത്തുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് ശ്യാം സരണിന് ഇന്ത്യന്‍ സര്‍ക്കാറിന്റെ വിദേശകാര്യ സെക്രട്ടറി പ്രത്യേക പദവി ഉണ്ടായിരുന്നു. ജി-20 ഷേര്‍പ പദവി വഹിച്ചിരുന്ന അമിതാബ് കാന്ത് സ്വയം ഒഴിവായതിനാല്‍ ഈ പദവിയിലേക്കും, അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എസിലെ പ്രത്യേക ഇന്ത്യന്‍ പ്രതിനിധി പദവി എന്നിവയാണ് കേന്ദ്രം ശശി തരൂരിനായി മുന്നോട്ട് വെച്ചത്.
എന്നാല്‍ ഈ വിഷയത്തില്‍ തരൂര്‍ ഇതുവരെ യാതൊരു വിധത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല. തരൂരിന്റെ അന്തിമ തീരുമാനം കാത്തിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. ശശി തരൂര്‍ ഹൈക്കമാന്‍ഡിനോട് കേരളത്തില്‍ കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് സജീവമാകുന്ന രൂപത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും അഖിലേന്ത്യാ തലത്തില്‍ വിദ്യാര്‍ഥി, യുവജന വിഭാഗത്തിന്റെ ചുമതലയുള്ള പ്രവര്‍ത്തന സമിതിയില്‍ അംഗമായി പ്രവര്‍ത്തിക്കണമെന്ന ആവശ്യവും തള്ളിയിരിക്കുകയാണ്. ഇനി തരൂരുമായി ചര്‍ച്ചയില്ലെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചത്. ബി.ജെ.പിയിലേക്ക് പോകില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ തരൂരിനെ അനുനയിപ്പിച്ച് കോണ്‍ഗ്രസില്‍ തന്നെ പിടിച്ചു നിര്‍ത്താനുള്ള ശ്രമം പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്നതും ശ്രദ്ധേയമാണ്.