ഷാർജ: സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ ടിക്ടോക്കിലെ തർക്കത്തെത്തുടർന്ന് ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയായ ഇസ്മായിൽ പൊന്നാരം ഇബ്രാഹിം കുട്ടിയാണ് കൊല്ലപ്പെട്ടത്. ഏറെ നാളായി ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. സംഭവവുമായി ബന്ധപ്പെട്ട് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന കൊല്ലം സ്വദേശി ഉൾപ്പെടെ നാല് മലയാളികളെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ടിക്ടോക്കിലെ രണ്ട് മലയാളി ഗ്രൂപ്പുകൾ തമ്മിൽ ദിവസങ്ങളായി ശക്തമായ വാഗ്വാദങ്ങളും തർക്കങ്ങളും നിലനിന്നിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള പോര് രൂക്ഷമാവുകയും, സോഷ്യൽ മീഡിയയിലൂടെ പരസ്പരം കൊലവിളി നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ നേരിട്ടുണ്ടായ ചേരിതിരിഞ്ഞുള്ള സംഘർഷമാണ് ഒടുവിൽ കത്തിക്കുത്തിലും ഇസ്മായിലിന്റെ ദരുണമായ മരണത്തിലും കലാശിച്ചത്. സംഭവത്തെക്കുറിച്ച് ഊർജിതമായ അന്വേഷണം ആരംഭിച്ചതായും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും ഷാർജ പൊലീസ് അറിയിച്ചു.



