ഷാര്‍ജ: കുട്ടികളുടെ വായനോത്സവത്തില്‍ തന്റെ എഴുത്തു ജീവിതത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ച് മലയാളി വിദ്യാര്‍ഥിനിയും കവയത്രിയുമായ തഹാനി ഹാഷിര്‍. ഷാര്‍ജ ബുക്ക് അഥോറിറ്റിയുടെ നേതൃത്വത്തില്‍ എക്‌സ്‌പോ സെന്ററിൽ സംഘടിപ്പിച്ച വായനോത്സവത്തിന്റെ അവസാന ദിവസം ക്രിയേറ്റീവ് കിഡ്‌സ് കഫേയിലാണ് തഹാനി കുട്ടികളുമായി സംവദിച്ചത്.
ആധുനിക കാലഘട്ടത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ പ്രാധാന്യം അവഗണിക്കാനാവില്ലെങ്കിലും കലാസാഹിത്യ മേഖലകളില്‍ എഐയുടെ സ്വാധീനം സര്‍ഗാത്മകതയെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടെന്ന് തഹാനി ഹാഷിര്‍ പറഞ്ഞു. എഴുത്തിലും വായനയിലും തല്പരരായ പുതു തലമുറയെ വാര്‍ത്തെടുക്കുന്നതിനായി ഷാര്‍ജ ഭരണകൂടം നല്‍കുന്ന സംഭാവനകള്‍ ഏറെ വിലപ്പെട്ടതാണെന്നും എഴുത്തുകാര്‍ക്കും കലാപ്രവര്‍ത്തകര്‍ക്കും ഷാര്‍ജ ഭരണാധികാരി നല്‍കുന്ന പ്രചോദനം എടുത്തു പറയേണ്ടതാണെന്നും തഹാനി വ്യക്തമാക്കി.ഇമിറാത്തി വിദ്യാര്‍ഥിനി ഫാത്തിമ സറോനി, ഈജിപ്ഷ്യന്‍ വിദ്യാര്‍ഥിനി സാന്‍ഡി ഹാനി എന്നിവരും പരിപാടിയില്‍ പങ്കാളികളായി. നദ താഹ മോഡറേറ്ററായിരുന്നു
2018 ല്‍ പത്താം വയസിലായിരുന്നു തഹാനിയുടെ ആദ്യപുസ്തകം പുറത്തിറങ്ങിയത്. കൊല്ലം സ്വദേശികളായ എൻജിനീയർ ഹാഷിർ – മാധ്യമപ്രവർത്തക തൻസി ദമ്പതികളുടെ മകളായ തഹാനി ഹാഷിര്‍ ഷാര്‍ജ അവര്‍ ഓണ്‍ ഇംഗ്ലിഷ് ഹൈസ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. ചെറുപ്രായത്തില്‍ തന്നെ കവിതകള്‍ എഴുതിത്തുടങ്ങിയ തഹാനി ഇതിനോടകം മൂന്ന് ഇംഗ്ലീഷ് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ വര്‍ഷം ദുബായ് എമിറേറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സില്‍ നടന്ന പതിനാലാമത് ‘പോയിറ്റിക്ക് ഹാര്‍ട്ട്’ കാവ്യ സമ്മേളനത്തില്‍ വിവിധ രാജ്യക്കാരായ കവികള്‍ക്കൊപ്പം 16 കാരിയായ തഹാനിയും പങ്കെടുത്തിരുന്നു. ‘പോയിറ്റിക്ക് ഹാര്‍ട്ടില്‍ ഇതുവരെ പങ്കെടുത്തതില്‍ ഏറ്റവും പ്രായം കുറഞ്ഞ കവയത്രി ആയിരുന്നു തഹാനി ഹാഷിര്‍.