അബുദാബി: റോഡപകടങ്ങൾ കാണാൻ വാഹനങ്ങൾ നിർത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്താൽ 1,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ അപകടത്തിൽപ്പെട്ടവരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും രക്ഷാപ്രവർത്തകർക്ക് കൃത്യസമയത്ത് സ്ഥലത്തെത്താൻ തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര വാഹന സർവീസുകളുടെ യാത്രയും ഇത് തടസ്സപ്പെടുത്തും.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2024-ൽ യുഎഇയിൽ ഇത്തരത്തിൽ 630 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ഇതിൽ ഏറ്റവും കൂടുതൽ ദുബായിൽ (411), തുടർന്ന് അബുദാബി (87), ഷാർജ (71), റാസൽഖൈമ (30), ഉമ്മുൽഖുവൈൻ (27), അജ്മാൻ (4) എന്നിങ്ങനെയാണ് കണക്കുകൾ.
ഗതാഗതം തടസ്സപ്പെടുത്തുന്ന ഏത് പ്രവൃത്തിക്കും കുറഞ്ഞത് 500 ദിർഹം പിഴ ഈടാക്കും. എന്നാൽ, ആംബുലൻസ്, പോലീസ് വാഹനങ്ങൾ, ഔദ്യോഗിക വാഹനവ്യൂഹങ്ങൾ, അടിയന്തര സർവീസ് വാഹനങ്ങൾ എന്നിവയുടെ യാത്ര തടസ്സപ്പെടുത്തുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കും. ഇത്തരം കുറ്റങ്ങൾക്ക് 3,000 ദിർഹം പിഴ, ആറ് ബ്ലാക്ക് പോയിന്റുകൾ, ഒരു മാസത്തെ വാഹനം പിടിച്ചെടുക്കൽ എന്നിവ ശിക്ഷയായി ലഭിക്കും.