ദുബൈ ∙ 2.5 കോടി ഡോളർ വിലമതിക്കുന്ന അപൂർവ പിങ്ക് ഡയമണ്ട് മോഷ്ടിക്കപ്പെട്ടെങ്കിലും, മണിക്കൂറുകൾക്കകം ദുബൈ പോലീസ് വജ്രം വീണ്ടെടുത്തു. ഒരു ഏഷ്യൻ രാജ്യത്തേക്ക് ഡയമണ്ട് കടത്താൻ ശ്രമിച്ച മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തിലേറെ ആസൂത്രണം ചെയ്ത കവർച്ച പരാജയപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പ്രമുഖ രത്നശാസ്ത്ര സ്ഥാപനം സാക്ഷ്യപ്പെടുത്തിയ ഈ വജ്രത്തിന് അതുല്യമായ പരിശുദ്ധി റേറ്റിംഗുണ്ട്, ഇത്തരമൊരു ഡയമണ്ട് വീണ്ടും കണ്ടെത്താനുള്ള സാധ്യത 0.01% മാത്രമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പ്രതികൾ ജ്വല്ലറി ഉടമയെ പരിചയപ്പെട്ട്, ധനാഢ്യനായ ഒരാൾക്ക് ഡയമണ്ട് വാങ്ങാൻ താത്പര്യമുണ്ടെന്ന് വിശ്വസിപ്പിച്ച് കബളിപ്പിക്കുകയായിരുന്നു. വിശ്വാസ്യത നേടാൻ, ആഡംബര കാറുകൾ വാടകയ്‌ക്കെടുക്കുകയും ഉയർന്ന നിലവാരമുള്ള ഹോട്ടലുകളിൽ മീറ്റിംഗുകൾ സംഘടിപ്പിക്കുകയും ചെയ്തു. ഡയമണ്ട് പരിശോധിക്കാൻ പ്രശസ്ത വജ്ര വിദഗ്ധനെപ്പോലും നിയോഗിച്ചു. സംഘത്തിന്റെ വിശ്വാസ്യതയിൽ ബോധ്യപ്പെട്ട വ്യാപാരി, ജ്വല്ലറിയിൽ നിന്ന് ഡയമണ്ട് പുറത്തെടുക്കാൻ സമ്മതിച്ചു. തുടർന്ന്, വാങ്ങുന്നയാളെ കാണാനെന്ന വ്യാജേന, സംഘം വ്യാപാരിയെ ഒരു വില്ലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. വജ്രം കാണിച്ചപ്പോൾ, സംഘം അത് കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.


മോഷണ പരാതി ലഭിച്ച് മിനിറ്റുകൾക്കകം ദുബൈ പോലീസ് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. കവർച്ചയ്ക്ക് ശേഷം വിവിധ വഴികളിലൂടെ രക്ഷപ്പെട്ട ഏഷ്യൻ വംശജരായ മൂന്ന് പ്രതികളെ നൂതന ട്രാക്കിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് സി.ഐ.ഡി തിരിച്ചറിഞ്ഞു. ഒന്നിലധികം സ്ഥലങ്ങളിൽ ഒരേസമയം നടത്തിയ റെയ്ഡുകളിലൂടെ പ്രതികളെ പിടികൂടി. ഏഷ്യൻ രാജ്യത്തേക്ക് കടത്താൻ റഫ്രിജറേറ്ററിൽ ഒളിപ്പിച്ച നിലയിൽ വജ്രം കണ്ടെത്തി, പോലീസ് അത് വീണ്ടെടുത്ത് ഉടമയ്ക്ക് തിരികെ നൽകി.
21.25 കാരറ്റ് ഭാരമുള്ള ഈ ‘ഫാൻസി ഇന്റൻസ്’ പിങ്ക് ഡയമണ്ടിന് അസാധാരണമായ വ്യക്തത, സമമിതി, പോളിഷ് എന്നിവയുണ്ട്, എല്ലാ ഗുണവിശേഷങ്ങളും ‘എക്സലന്റ്’ ഗ്രേഡിൽ തരംതിരിച്ചിരിക്കുന്നു. യൂറോപ്പിൽ നിന്ന് വിൽപ്പനയ്ക്കായി ജ്വല്ലറി ഉടമ ഈ അപൂർവ വജ്രം ദുബായിലേക്ക് കൊണ്ടുവന്നതാണ്.
Dubai Police thwarts an attempted theft of an exceptionally rare pink diamond valued at 25 million US dollars. The group of three individuals of Asian nationality were apprehended within eight hours.@DubaiPoliceHQ pic.twitter.com/fKNA3cUtZD
— Dubai Media Office (@DXBMediaOffice) August 18, 2025
ദുബൈ പോലീസിന്റെ വേഗത്തിലുള്ള പ്രതികരണം അതിശയകരമാണെന്ന് ജ്വല്ലറി ഉടമ പ്രശംസിച്ചു. “999 എന്ന നമ്പറിൽ വിളിച്ചതിന് പിന്നാലെ, മിനിറ്റുകൾക്കുള്ളിൽ പട്രോളിംഗ് യൂനിറ്റുകൾ എത്തി അന്വേഷണം തുടങ്ങി. അവർ എനിക്ക് നിരന്തരം ഉറപ്പ് നൽകി. പിറ്റേന്ന് രാവിലെ, പ്രതികളെ അറസ്റ്റ് ചെയ്ത് വജ്രം വീണ്ടെടുത്തതായി പോലീസ് അറിയിച്ചു,” ഉടമ വ്യക്തമാക്കി.