മനാമ: സൃഷ്ടികളിൽ ഏറ്റവും ദുർബലനായ മനുഷ്യനെ ഭൂമിയിലെ ഏറ്റവും വലിയ ശക്തിയായി വളർത്തിയതും സമൂഹത്തെ ഒന്നിപ്പിച്ചു നിർത്തുന്നതും കഥകൾ മെനയാനുള്ള കഴിവുള്ളതു കൊണ്ടാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണൻ. ബഹ്റൈൻ പ്രവാസിയും കഥാകൃത്തുമായ ജലീലിയോ രചിച്ച ” റങ്കൂൺ സ്രാപ്പ് ” എന്ന നോവൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിന്നു ഉണ്ണി ബാലകൃഷ്ണൻ.
പതിനായിരക്കണക്കിനു വർഷങ്ങൾ അന്യജീവികളെ ഭയന്ന് ഗുഹകളിൽ കഴിച്ചുകൂട്ടിയ മനുഷ്യനെ ഒന്നിപ്പിക്കുന്നതിലും ഗോത്രങ്ങളും സമൂഹങ്ങളും, രാജ്യങ്ങളും സാമ്രാജ്യങ്ങളും കെട്ടിപ്പടുക്കാൻ മനുഷ്യകുലത്തെ പരുവപ്പെടുത്തിയതിലും കഥകൾക്കുള്ള പങ്ക് വളരെ വലുതാണെന്നും ബൈബിളും ഖുർആനും ഖുറാനും,രാമായണവും മറ്റ് രാഷ്ട്രീയ ഗ്രന്ഥങ്ങളും ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.
മ്യാന്മറിലെ ഇന്ത്യൻ വംശജരുടെ ചരിത്രത്തിലൂടെ റോഹിംഗ്യൻ സംഘർഷത്തിൻ്റെയും മനുഷ്യക്കടത്തിൻ്റെയും പലായനങ്ങളുടെയും, പൗരത്വ രാഷ്ട്രീയത്തിൻ്റെയും വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവലാണ് റങ്കൂൺ സ്രാപ്പ്.
സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരനും
വിദ്യാഭ്യാസ പരിശീലകനുമായ ലിജേഷ് കുമാർ പുസ്തകത്തെ പരിചയപ്പെടുത്തി. ഈ വർഷം വായിച്ച ഏറ്റവും മികച്ച നോവലികളിൽ ഒന്നാണ് റങ്കൂണ് സ്രാപ്പ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കവിയും ഗാന രചയിതാവുമായ ഉമ്പാച്ചി, യാത്രികനും എഴുത്തുകാരനുമായ സജി മാർക്കോസ്, പി.ഉണ്ണികൃഷ്ണൻ, പുസ്തകോത്സകൺവീനർ ഹരീഷ് നായർ എന്നിവർ ആശംസകൾ നേർന്നു.
ഉണ്ണി ബാലകൃഷ്ണനുമായുള്ള മുഖാമുഖവും നടന്നു. പുസ്ത പ്രകാശനത്തിന് മുന്നോടിയായി മലയാളം മിഷൻ കുട്ടികൾക്ക് കഥ കേൾക്കാൻ ഒരുക്കിയിട്ടുള്ള ‘ഒരിടത്തൊരിടത്തൊരിടത്ത് ” എന്ന കഥയിടവും ബഹ്റൈനിലെ പാട്ടുകാരികളുടെ മ്യൂസിക് ബാൻഡായ ദി പിങ്ക്ബാങ്ക് ഒരുക്കിയ സംഗീത പരിപാടിയും അരങ്ങേറി.