ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ വളർച്ചയും വികാസവും ലോകത്തിന് കാട്ടിക്കൊടുത്ത വിഖ്യാത ഇന്ത്യൻ ഫോട്ടോഗ്രാഫർ രമേഷ് ശുക്ല (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ചയായിരുന്നു അന്ത്യം. യുഎഇയുടെ ചരിത്ര നിമിഷങ്ങൾ ലെൻസിലാക്കിയ ദൃശ്യചരിത്രകാരന്റെ വിയോഗം പ്രവാസി സമൂഹത്തിന് വലിയ നൊമ്പരമായി.
1971-ൽ യു.എ.ഇ എന്ന രാജ്യം രൂപീകൃതമായ വേളയിൽ, ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികൾ ഒന്നിച്ചുനിൽക്കുന്ന ആ ചരിത്രപ്രധാനമായ ചിത്രം പകർത്തിയത് രമേഷ് ശുക്ലയായിരുന്നു. ‘യൂണിയൻ ഹൗസി’ൽ നടന്ന ആ നിമിഷം ഇന്നും യു.എ.ഇയുടെ ദേശീയ പ്രതീകമായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ മകൻ നീൽ ശുക്ല പിതാവിന്റെ വിയോഗവാർത്ത സ്ഥിരീകരിച്ചു. ആരോഗ്യം മോശമായിരുന്നപ്പോഴും ഫോട്ടോഗ്രാഫിയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആവേശം അവസാന നിമിഷം വരെ തുടർന്നിരുന്നുവെന്ന് നീൽ അനുസ്മരിച്ചു. “അദ്ദേഹം എപ്പോഴും തന്റെ ക്യാമറയുമായി തിരക്കിലായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾക്കിടയിലും തന്റെ അഭിനിവേശം പിന്തുടരാൻ അദ്ദേഹം ഓടിനടന്നു. അത് അദ്ദേഹത്തിന്റെ ശരീരത്തെ വല്ലാതെ തളർത്തിയിരുന്നു,” മകൻ പറഞ്ഞു.


ദുബായിലെ റാഷിദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും ജോലിയിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. “മരിക്കുന്ന ദിവസം വരെ ജോലി ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ആശുപത്രിയിൽ കിടക്കുമ്പോഴും തന്റെ പഴയ ചിത്രങ്ങൾ നോക്കാനും അവയെക്കുറിച്ച് എഴുതാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു,” നീൽ കൂട്ടിച്ചേർത്തു.
ആശുപത്രിയിലെ നഴ്സുമാർക്കും ജീവനക്കാർക്കും തന്റെ ബിസിനസ് കാർഡുകൾ നൽകി അദ്ദേഹം സൗഹൃദം പങ്കുവെച്ചു. യുഎഇയുടെ 50 ദിർഹം നോട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഷെയ്ഖ് സായിദ് ഒപ്പിടുന്ന തന്റെ വിഖ്യാത ചിത്രത്തെക്കുറിച്ച് അഭിമാനത്തോടെ അദ്ദേഹം അവരോട് സംസാരിച്ചിരുന്നു.
മണലാരണ്യത്തിൽ നിന്ന് ആധുനിക യുഎഇയിലേക്കുള്ള ദൂരം തന്റെ ലെൻസിലൂടെ രേഖപ്പെടുത്തിയ വ്യക്തിയായിരുന്നു ശുക്ല. രാജ്യത്തെ രൂപപ്പെടുത്തിയ ഭരണാധികാരികളുടെ നിശ്ചയദാർഢ്യവും ദീർഘവീക്ഷണവും വരുംതലമുറയ്ക്കായി അദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ കാത്തുവെച്ചു. യുഎഇയുടെ സാംസ്കാരിക പൈതൃകത്തിന്റെ വലിയൊരു ഭാഗം കൂടിയാണ് ഇതോടെ വിടവാങ്ങുന്നത്.



