ഷാർജ– ഷാർജയിലെ അൽ നഹ്ദയിൽ നടന്ന വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണത്തില്‍ ഭർത്താവ് നിതീഷിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പോലീസ്. കുണ്ടറ പോലീസാണ് നിതീഷിനെ ഒന്നാം പ്രതിയും നിതീഷിന്റെ സഹോദരി നീതുവിനെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കി കേസെടുത്തത്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും (ഒന്നര വയസ്സ്) ഫ്ലാറ്റിൽ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന്,ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിപഞ്ചികയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ നാട്ടിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും വിപഞ്ചികയുടെ കുടുംബം പരാതി നല്‍കിയിരുന്നു.
വിപഞ്ചിക ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും കാണാതായതും അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഭർത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു.