ദുബൈ- യുഎഇയിൽ പുതുവർഷം മുതൽ വെള്ളിയാഴ്ചകളിൽ ജുമുഅ ഖുതുബ സമയം ഏകീകരിച്ചത് സ്‌കൂളുകളിലെ വാരാന്ത്യ സമയങ്ങളിലും മാറ്റം വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. ജനുവരി മുതലാണ് എല്ലാ എമിറേറ്റുകളിലും ഏകീകരിച്ച ജുമുഅ സമയം ഉച്ചയ്ക്ക് 12.45 എന്നത് പ്രാബല്യത്തിലാവുക.
ഇതുപ്രകാരം വെള്ളിയാഴ്ച സ്കൂളുകൾ നേരത്തേ വിടുകയോ അല്ലെങ്കിൽ ടൈംടേബിൾ പരിഷ്‌കരണം നടത്തുകയോ ചെയ്‌തേക്കുമെന്നാണ് വിവരം.
ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡിവലപ്മെന്റ് അതോറിറ്റിയും ഇതുസംബന്ധിച്ച് സൂചന നൽകിയിട്ടുണ്ട്. സ്‌കൂൾ അധികൃതരിൽനിന്നും രക്ഷിതാക്കളിൽനിന്നും അഭിപ്രായങ്ങൾ തേടി സർവേ നടത്തും. പ്രാർത്ഥനയ്ക്ക് പോകാൻ സൗകര്യമൊരുക്കുന്നതിനായി ക്ലാസുകൾ സാധാരണ സമയത്തേക്കാൾ അൽപ്പം നേരത്തെ അവസാനിപ്പിക്കുക, ഇടവേളകളുടെ സമയം കുറച്ച് ക്ലാസുകൾ നേരത്തെ പൂർത്തിയാക്കുക എന്ന അഭിപ്രായമാണ് കൂടുതലായും വന്നത്.
പുതിയ മാറ്റം പ്രാബല്യത്തിലാകുമ്പോൾ സ്‌കൂൾ വിടുന്ന സമയം നേരത്തേയാക്കിയേക്കും.
ചില സ്കൂളുകളിൽ വെള്ളിയാഴ്ച 11.20 ന് ക്ലാസുകൾ അവസാനിക്കുന്നതിനാൽ പുതിയ സമയക്രമം കാര്യമായി ബാധിക്കില്ല. എന്നാൽ ഒരേ ക്ലസ്റ്ററിലെ നിരവധി സ്കൂളുകൾ ഒരേ സമയം പിരിഞ്ഞുവിടുന്നത് ഗതാഗതക്കുരുക്കിന് കാരണമാകും. അതിനാൽ എല്ലാവർക്കും പ്രാർത്ഥനയ്ക്ക് സമയബന്ധിതമായി എത്താൻ പ്രയാസമായിരിക്കുമെന്നും അറിയിച്ചു.
രാജ്യത്തെ എല്ലാ മസ്ജിദുകളിലും പുതിയ സമയക്രമം പാലിച്ചായിരിക്കും ജനുവരി മുതൽ വെള്ളിയാഴ്ച ജുമുഅ നടക്കുക.



